ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ ഓസീസ് 150 റൺസിന് പുറത്താക്കിയപ്പോൾ, അതേ രീതിയിൽ തിരിച്ചടിക്കുകയായിരുന്നു ബുംറയും സംഘവും. ജസ്പ്രീത് ബുംറ നാലു വിക്കറ്റുകൾ വീഴ്ത്തി. സിറാജ് രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി.
നതാൻ മക്സ്വീനി (13 പന്തിൽ 10), ഉസ്മാന്‍ ഖവാജ (19 പന്തിൽ എട്ട്), സ്റ്റീവ് സ്മിത്ത് (പൂജ്യം), പാറ്റ് കമിൻസ് (അഞ്ച് പന്തിൽ മൂന്ന്) എന്നിവരെ പുറത്താക്കി ക്യാപ്റ്റൻ ജസപ്രീത് ബുമ്രയാണ് പേസ് ആക്രമണത്തിന് നേതൃത്വം നൽകിയത്. 13 പന്തിൽ 11 റൺസെടുത്ത ട്രാവിസ് ഹെഡിനെ പേസർ ഹർഷിത് റാണ ബോൾഡാക്കി. സ്കോർ 38ൽ നിൽക്കെ മിച്ചൽ മാർഷിനെ മുഹമ്മദ് സിറാജ് കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ചു.വൺഡൗണായി ഇറങ്ങിയ ലബുഷെയ്ൻ 21-ാം ഓവർ വരെ പിടിച്ചുനിന്നെങ്കിലും രണ്ട് റൺസ് മാത്രമാണ് സ്കോർ ബോര്‍ഡിൽ കൂട്ടിച്ചേർത്തത്.
advertisement
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 150 റൺസിന് ഓൾഔട്ടായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആറു ഫോറുകളും ഒരു സിക്സും അടിച്ച നിതീഷ് 59 പന്തിൽ 41 റൺസെടുത്തു. 78 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 37 റണ്‍സും, 74 പന്തുകൾ നേരിട്ട കെ എൽ രാഹുൽ 26 റൺസും എടുത്തു പുറത്തായി.
ഓപ്പണർ യശസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് മടങ്ങി. വിരാട് കോഹ്ലി (12 പന്തില്‍ അഞ്ച്), ധ്രുവ് ജുറെൽ (20 പന്തിൽ 11), വാഷിങ്ടൻ സുന്ദർ (15 പന്തിൽ നാല്), ഹർഷിത് റാണ (അഞ്ചു പന്തിൽ ഏഴ്) എന്നിങ്ങനെയാണ് ആദ്യ ഇന്നിങ്സിലെ ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ.
സ്റ്റാർക്കിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ മകസ്വീനി ക്യാച്ചെടുത്താണ് ജയ്സ്വാളിനെ മടക്കിയത്. 23 പന്തുകൾ നേരിട്ട ദേവ്ദത്ത് ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അല്ക്സ് ക്യാരിയുടെ ക്യാച്ചില്‍ പുറത്തായി. ജോഷ് ഹെയ്സൽവുഡിന്റെ പന്തിലായിരുന്നു കോഹ്ലിയുടേയും പുറത്താകൽ.
സ്കോർ 47ൽ നിൽക്കെ ഡിആർഎസ് എടുത്താണ് രാഹുലിന്റെ വിക്കറ്റ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. റീപ്ലേകളിൽ പന്തും ബാറ്റും ചെറിയ എഡ്ജുണ്ടെന്ന് തേർഡ് അംപയർ വിധിച്ചെങ്കിലും അംപയറുടെ തീരുമാനത്തിലെ അതൃപ്തി ഗ്രൗണ്ടിൽവച്ചു തന്നെ അറിയിച്ചാണ് താരം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.
ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 51 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ധ്രുവ് ജുറെലിനെയും വാഷിങ്ടൻ സുന്ദറിനെയും മിച്ചൽ മാര്‍ഷ് പുറത്താക്കി. 39.2 ഓവറിൽ ഇന്ത്യ 100 കടന്നു. ഋഷഭ് പന്തും നിതീഷ് റെഡ്ഡിയും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യൻ സ്കോർ 150 ൽ എത്തിച്ചത്. ഓസീസിനായി പേസർ ജോഷ് ഹെയ്സൽവുഡ് 4 വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ 2 വിക്കറ്റുകൾ വീതം നേടി.