ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ യശസ്വി ജയ്സ്വാളിനെ സ്റ്റാർക്ക് എൽബിയിൽ കുരുക്കി.64 പന്തിൽ 6 ഫോറുകളോടെ 37 റൺസെടുത്ത രാഹുലിനെ മിച്ചൽ സ്റ്റാർക്ക് സ്ലിപ്പിൽ മക്‌സ്വീനിയുടെ കൈകളിലെത്തിച്ചു. ഈ പരമ്പരയിൽ തുടർച്ചയായ മൂന്നാം ഇന്നിങ്സിലാണ് സ്റ്റാർക്ക് രാഹുലിനെ പുറത്താക്കുന്നത്. രണ്ടാം വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് രക്ഷപ്പെടുത്തിയ ശേഷമാണ് രാഹുൽ മടങ്ങിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു.
8 പന്തിൽ ഒരു ഫോർ സഹിതം 7 റൺസുമായി കോഹ്ലി നന്നായി തുടങ്ങിയെങ്കിലും തൊട്ടുപിന്നാലെ പുറത്തായി. സ്റ്റാർക്കിന്റെ പന്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നൽകിയാണ് കോഹ്ലി മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ശുഭ്മാൻ ഗില്ലും പുറത്തായി. 51 പന്തിൽ 5 ഫോറുകൾ സഹിതം 31 റണ്‍സെടുത്ത ഗില്ലിനെ ബോളണ്ട് എൽബിയിൽ കുരുക്കി.
advertisement
സ്കോട് ബോളണ്ടിന്റെ ആദ്യ ഓവറിൽത്തന്നെ രാഹുൽ രണ്ടു തവണ പുറത്താകലിന്റെ വക്കിലെത്തിയെങ്കിലും ആദ്യം നോബോളും രണ്ടാമത് ഉസ്മാൻ ഖവാജ ക്യാച്ച് കൈവിട്ടതും തുണച്ചു. ആദ്യ പന്തിൽത്തന്നെ രാഹുൽ വിക്കറ്റ് കീപ്പറിനു ക്യാച്ച് നൽകിയെങ്കിലും, ബോളണ്ടിന്റെ പാദം വര കടന്നതോടെ നോബോളായി. അഞ്ചാം പന്തിൽ രാഹുൽ നൽകിയ ക്യാച്ച് സ്ലിപ്പിൽ ഉസ്മാൻ ഖവാജ കൈവിട്ടു.
നേരത്തേ, ടോസ് ലഭിച്ച രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യൻ നിര ഇറങ്ങിയത്. രോഹിത് ശർമയ്ക്കു പുറമേ ശുഭ്മാൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ടീമിൽ തിരിച്ചെത്തി. ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, വാഷിങ്ടൻ സുന്ദർ എന്നിവരാണ് പുറത്തായത്. ഓസീസ് നിരയിൽ പരിക്കേറ്റ ജോഷ് ഹെയ്സൽവുഡിനു പകരം സ്കോട് ബോളണ്ട് ടീമിലെത്തി.