അരുണാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ മേഘാലയയുടെ ആകാശ് കുമാർ ചൗധരി ഫസ്റ്റ് ക്ലാസ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറിയാണ് നേടിയത്. ഞായറാഴ്ച സൂറത്തിൽ നടന്ന മത്സരത്തിലാണ് വെറും 11 പന്തിൽ അർദ്ധ സെഞ്ച്വറി നേടി ആകാശ് ചരിത്ര നേട്ടത്തിലെത്തിയത്. 2012-ൽ എസെക്സിനെതിരെ ലെസ്റ്റർഷെയറിനായി 12 പന്തിൽ അർദ്ധസെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ വെയ്ൻ വൈറ്റിന്റെ റെക്കോഡാണ് ആകാശ് തർത്തത്.
advertisement
മേഘാലയ 6 വിക്കറ്റിന് 576 എന്ന മികച്ച നിലയിൽ നിൽക്കുമ്പോഴായിരുന്നു എട്ടാമനായി ഇറങ്ങിയ ആകാശിന്റെ പവർ ഹിറ്റിംഗ് പ്രകടനം. ലിമർ ദാബിയുടെ ഒരോവറിൽ ആറ് സിക്സറുകൾ ഉൾപ്പെടെ തുടർച്ചയായി എട്ട് സിക്സറുകൾ അദ്ദേഹം നേടി. കളിയുടെ ഏറ്റവും ചെറിയ ഫോർമാറ്റുകളിൽ പോലും അപൂർവമായി മാത്രം കാണുന്ന ഒരു നേട്ടം. മേഘാലയ 6 വിക്കറ്റിന് 628 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുമ്പോൾ, ആകാശ് 14 പന്തിൽ നിന്ന് 50 റൺസുമായി പുറത്താകാതെ നിന്നു.ജമ്മു കശ്മീരിനായി 15 പന്തിൽ അർധസെഞ്ച്വറി നേടിയ ബൻദീപ് സിങ്ങിന്റെ പേരിലായിരുന്നു ഇതിനുമുമ്പത്തെ ഒരു ഇന്ത്യൻ താരത്തിന്റെ റെക്കോർഡ്.
2019 ഡിസംബറിൽ നാഗാലാൻഡിനെതിരെയാണ് ആകാശ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ മേഘാലയയെ പ്രതിനിധീകരിച്ച് സിക്കിമിനും ഗുജറാത്തിനും എതിരെ ലിസ്റ്റ്-എ, ടി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം ഉയർച്ച താഴ്ചകൾ നേരിട്ടു. ഈ മത്സരത്തിന് മുമ്പത്തെ പത്ത് ഇന്നിംഗ്‌സുകളിൽ രണ്ട് അർദ്ധസെഞ്ച്വറി മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളു. തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ 20 റൺസ് കടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും, ബീഹാറിനെതിരായ മേഘാലയയുടെ അവസാന മത്സരത്തിൽ അർദ്ധശതകം നേടി അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തി. 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 14.37 എന്ന ശരാശരിയിൽ 503 റൺസാണ് ആകാശ് ചൗധരി നേടിയിട്ടുള്ളത്.
