പുരുഷന്മാരുടെ ഹൈജമ്പ് ടി63 വിഭാഗത്തിലാണ് മാരിയപ്പൻ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയത്. 1.86 മീറ്റര്‍ ഉയരം ചാടിയാണ് മാരിയപ്പന്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 2016ല്‍ റിയോയില്‍ ഇന്ത്യക്കായി ഈയിനത്തിൽ സ്വര്‍ണം നേടിയ താരമാണ് മാരിയപ്പന്‍ തങ്കവേലു. റിയോയിൽ 1.89 മീറ്റർ പിന്നിട്ട താരത്തിന് ടോക്യോയിലെ മത്സരത്തിനിടെ പെയ്ത മഴയാണ് തിരിച്ചടി നൽകിയത്. മഴ മൂലം താരത്തിന്റെ വലതു കാലിലെ സോക്സ് നനയുകയും, ഇതേ തുടർന്ന് ചാടാൻ ബുദ്ധിമുട്ട് നേരിട്ടതായും മാരിയപ്പൻ വെളിപ്പെടുത്തിയിരുന്നു. ഫൈനലിൽ 1.86 മീറ്റർ പിന്നിട്ട അമേരിക്കയുടെ സാം ഗ്രൂ സ്വർണം നേടിയപ്പോൾ വെങ്കലം നേടിയത് ഇന്ത്യൻ താരം തന്നെ ആയിരുന്നു. ശരത് കുമാറാണ് വെങ്കലം നേടിയത്. താരം 1.83 മീറ്റര്‍ ഉയരം താണ്ടിയാണ് വെങ്കല മെഡലും ഇന്ത്യയുടെ പേരിൽ കുറിച്ചത്.
advertisement
തമിഴ്നാട് സേലം സ്വദേശിയായ മാരിയപ്പന് ചെറുപ്പത്തിലുണ്ടായ ബസപകടത്തിലാണ് അംഗവൈകല്യം സംഭവിച്ചത്. അഞ്ചാം വയസ്സിൽ സ്കൂളിലേക്ക് പോകുന്ന വഴിയിലുണ്ടായ ബസ് അപകടത്തിലാണ് മാരിയപ്പൻ തങ്കവേലുവിന് തന്റെ വലതു കാലിന് സാരമായി പരിക്കേറ്റത്. കഴിഞ്ഞ റിയോ പാരാലിമ്പിക്‌സിലൂടെ ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ സ്ഥാനം നേടിയ മാരിയപ്പൻ ലോകവേദിയിലെ മറ്റൊരു മിന്നും പ്രകടനത്തിലൂടെ വീണ്ടും രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
Also read- മകളുടെ സ്കൂളിന് മുന്നിൽ മെസ്സി; അപ്രതീക്ഷിത കണ്ടുമുട്ടലിൽ ത്രില്ലടിച്ച് മലയാളി യുവാവ്
അതേസമയം, ടോക്യോയിൽ ഇന്ത്യൻ താരങ്ങൾ കരുത്ത്കാട്ടി മുന്നേറുകയാണ്. മേളയുടെ മൂന്നാം ദിനം ഇന്നലെ സമാപിച്ചപ്പോൾ, മൊത്തം 10 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. രണ്ട് സ്വർണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. പാരാലിമ്പിക്‌സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടമാണ് ഇത്. 10 മെഡലുകളോടെ മെഡൽ പട്ടികയിൽ 34ാ൦ സ്ഥാനത്താണ് ഇന്ത്യ.