25 കാരനായ ഗെയ്‌ക്‌വാദ് ഇപ്പോൾ ഒറ്റ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് (42) നേടിയ റെക്കോർഡും സ്വന്തമാക്കി. 2013ൽ ധാക്ക പ്രീമിയർ ഡിവിഷൻ മത്സരത്തിൽ അലാവുദ്ദീൻ ബാബുവിന്റെ പന്തിൽ 39 റൺസെടുത്ത സിംബാബ്‌വെയുടെ എൽട്ടൺ ചിഗുംബുരയുടെ പേരിലായിരുന്നു നേരത്തെ റെക്കോർഡ്.
ഒരു നോബോൾ ഉൾപ്പടെ 43 റൺസാണ് ഈ ഓവറിൽ ഗെയ്‌ക്‌വാദിന്‍റെ ടീമായ മഹാരാഷ്ട്രയ്ക്ക് ലഭിച്ചത്. എന്നാൽ ഒരോവറിൽ 43 റൺസ് എന്ന നേട്ടം ഇത് രണ്ടാം തവണയാണ്. 2018ൽ ന്യൂസിലാൻഡ് ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്ട്രിക്ടിനുവേണ്ടി ബ്രെറ്റ് ഹാംപ്ടണും ജോ കാർട്ടറും ചേർന്ന് ഒരോവറിൽ 43 റൺസ് നേടിയിരുന്നു.
advertisement
ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉത്തർപ്രദേശിനെതിരായ വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ പോരാട്ടത്തിലാണ് മഹാരാഷ്ട്ര ഓപ്പണിങ് ബാറ്ററായ ഗെയ്‌ക്‌വാദ് ഈ റെക്കോർഡ് സൃഷ്ടിച്ചത്. ഇന്നിംഗ്‌സിന്റെ 49-ാം ഓവറിലായിരുന്നു ഗെയ്ക്ക്‌വാദിന്‍റെ ലോക റെക്കോർഡ് പ്രകടനം. ശിവ സിങ് എറിഞ്ഞ ഓവറിലായിരുന്നു ചരിത്രനേട്ടം. അഞ്ചാമത്തെ പന്ത് നോബോൾ എറിഞ്ഞതോടെയാണ് ഗെയ്‌ക്‌വാദിന് ഒരു സിക്സർ കൂടി അടിക്കാൻ അവസരമൊരുങ്ങിയത്.
മത്സരത്തിൽ ഇരട്ടസെഞ്ച്വറി നേടിയ ഗെയ്‌ക്‌വാദ് 159 പന്തിൽ 10 ബൗണ്ടറികളും 16 സിക്‌സറുകളും ഉൾപ്പടെ 220 റൺസുമായി പുറത്താകാതെ നിന്നു. ശിവസിങ് എറിയുന്ന ഓവറിന് മുമ്പ് 147 പന്തിൽ 165 റൺസുമായി ബാറ്റിചെയ്തിരുന്ന ഗെയ്‌ക്‌വാദ് ആ ഓവർ കഴിഞ്ഞപ്പോൾ 154 പന്തിൽനിന്ന് 207 എന്ന സ്കോറിലേക്ക് എത്തി. അമ്പതാമത്തെ ഓവറിൽ 13 റൺസ് കൂടി അദ്ദേഹം നേടി. ഉത്തർപ്രദേശിനെതിരെ മഹാരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തിൽ 330 റൺസാണ് നേടിയത്.
ശിവ സിങ് ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ ബോളർ എന്ന നാണക്കേടിന്‍റെ റെക്കോർഡിൽ ന്യൂസിലാൻഡിലെ വില്ലെം ലുഡിക്കിനൊപ്പം ചേർന്നു. ഇരുവരും ഒരോവറിൽ 43 റൺസാണ് വഴങ്ങിയത്. വില്ലെം ലുഡിക്കിനെതിരെയാണ് 2018ൽ ബ്രെറ്റ് ഹാംപ്ടണും ജോ കാർട്ടറും ചേർന്ന് 43 റൺസ് നേടിയത്.