കളി തോറ്റതിൽ നിരാശ ഉണ്ടെന്ന് പറഞ്ഞാണ് വിബി തോമസ് പറഞ്ഞു തുടങ്ങിയത്. "എനിക്ക് നല്ല വിഷമം ഉണ്ട്. ഇനി കപ്പ് അടിക്കാൻ ഉള്ള ഭാഗ്യം ബിനോ ജോർജിന് ഉണ്ടാകട്ടെ. നല്ല ടഫ് മാച്ചാകും. എതിരാളി ആരായാലും കേരളത്തിന് ജയിക്കാൻ കഴിയട്ടെ."
" ഞങ്ങളെ പഠിപ്പിച്ച കോച്ച് പറഞ്ഞത് ബന്ധം വേറെ, കളി വേറെ എന്നാണ്. ഈ ഒരു കൂടിക്കാഴ്ച ഞങ്ങൾ മുമ്പേ പറഞ്ഞിരുന്നത് ഫൈനലിൽ ഏറ്റുമുട്ടും എന്നായിരുന്നു. പക്ഷേ എന്തോ നിർഭാഗ്യം വിബിയുടെ ടീമിന് ഉണ്ടായി എന്നാണ് ഞാൻ കരുതുന്നത്". ബിനോ ജോർജ് പറഞ്ഞു.
advertisement
Also Read-ജെസിന്‍ അഞ്ച്; ഏഴഴകില്‍ കേരള! കര്‍ണാടകയെ 7-3ന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍
"ഞങ്ങൾ ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ച് വളർന്നവരാണ്. എന്റെ വീട്ടിൽ നിന്നും കഷ്ടി അരകിലോമീറ്റർ മാത്രമാണ് വിബിയുടെ വീട്ടിലേക്ക് ഉള്ളത്. എന്റെ അമ്മ ഇപ്പോൾ വിളിച്ചപ്പോൾ ആദ്യം ചോദിച്ചത് വിബിയെ കണ്ടിരുന്നോ എന്നാണ്. കളി വേറെ ബന്ധം വേറെ. ഇവന്റെ മമ്മിയുടെ അടുത്ത് ഞാൻ പറഞ്ഞിട്ടുണ്ട്, കളി കേരളത്തിൽ ആണ് അതുകൊണ്ട് കപ്പ് ഞങ്ങൾക്ക് വേണം എന്നൊക്കെ. ഇതൊക്കെ ഞങ്ങൾ പറഞ്ഞതാണ്. ജനങ്ങളുടെ പിന്തുണ നൽകിയ ഊർജത്തിലാണു ഒരു ഗോളിന് പിന്നിൽ നിന്ന മത്സരം ഇതുപോലെ വിജയിക്കാൻ കഴിഞ്ഞത്". ബിനോ ജോർജ് പറയുന്നു.
"ഗോളുകൾ എങ്ങനെ വീണു എന്നത് പരിശോധിക്കും. അക്രമിച്ചു കളിക്കുക എന്നതായിരുന്നു തന്ത്രം. അത് ഫലപ്രദമായി നടപ്പാക്കി. ജെസിനെ കളത്തിൽ ഇറക്കിയത് നിർണായക സമയത്താണ്. ജെസിൻ നന്നായി കളിച്ചു. ഇനി എതിരാളി ആരാണ് എന്ന് അറിയട്ടെ. അതിന് അനുസരിച്ച് തന്ത്രങ്ങൾ മെനയും". ബിനോ ജോർജ് കൂട്ടിച്ചേർത്തു.
Also Read-സന്തോഷ് ട്രോഫി ഫൈനൽ മെയ് രണ്ടിന് തന്നെ; സെമി ഫൈനലുകളുടെ സമയത്തിൽ മാറ്റം
കേരള ടീമിന്റെ പരിശീലകൻ ബിനോ ജോർജിന്റെയും കർണാടകയുടെ മുഖ്യ പരിശീലകൻ ബിബി തോമസിന്റെയും സൗഹൃദത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഇരുവരും കളിയുടെ പതിനെട്ടടവും പഠിച്ചെടുത്തത് തൃശൂരിലെ കളി മൈതാനത്തുനിന്നും ആണ്. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലും ആലുക്കാസും ചേർന്ന് നടത്തിയ കോച്ചിംഗ് ക്യാമ്പിലൂടെയാണ് ഇരുവരുടെയും പ്രവേശനം.
അവിടുത്തെ പരിശീലകൻ ജോസഫ് റെയ്സിന് കീഴിൽ നിന്നാണ് ഇരുവരും തന്ത്രങ്ങൾ പഠിച്ചെടുത്തത്. പിന്നീട് ഇരുവരും തൃശൂർ സെന്റ് തോമസ് കോളജിൽ ഒരുമിച്ചു പഠിക്കുകയും കോളജ് ടീമിൽ ഒരുമിച്ച് കളിക്കുകയും ചെയ്തിട്ടുണ്ട്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ 3 നെതിരേ 7 ഗോളുകൾക്കാണ് കേരളം കർണാടകത്തെ തോൽപ്പിച്ചത്. 5 ഗോളുകൾ നേടിയ കേരളത്തിൻറെ ടികെ ജസിന്റെ പ്രകടനം ആണ് മൽസരത്തിൽ നിർണായകമായത്.
