കരിയറിലെ അവസാന പന്തിൽ വിക്കറ്റ് നേടുക മാത്രമല്ല, ബാറ്റിങ്ങിനിറങ്ങിയപ്പോൾ നേരിട്ട അവസാന പന്ത് സിക്സറിനു പറത്തിയാണ് ബ്രോഡ് കളി മതിയാക്കുന്നത്. മിച്ചെൽ സ്റ്റാർക്കിന്റെ ബൗൺസറിനെ ബൗണ്ടറിക്ക് പുറത്തേക്ക് പായിക്കുകയായിരുന്നു ബ്രോഡ്. അങ്ങനെ അസാമാന്യ പ്രതിഭ അസാമാന്യ പ്രകടനത്തോടെ കളിക്കളത്തിൽ നിന്ന് മടങ്ങി.
വൻതിരിച്ചുവരവിനുള്ള കഴിവ്
2007 ട്വന്റി20 ലോകകപ്പ് ആരും മറന്നുകാണില്ല, മറക്കുകയുമില്ല. ബ്രോഡിന്റെ ഒരോവറിൽ യുവരാജ് സിങ് പറത്തിയ 6 സിക്സറുകൾ ക്രിക്കറ്റ് പ്രേമികളുടെ ഓർമകളിൽ ഇപ്പോഴുമുണ്ട്. ഏതൊരു ബൗളറും മാനസികമായി തളർന്നുതരിപ്പണമാകുമെന്നുറപ്പ്. ഏതൊരു ബൗളറുടെ കരിയറിന് അന്ത്യം കുറിക്കാൻ പോന്ന നിമിഷം. എന്നാൽ അവിടെ നിന്നും ബ്രോഡ് ഫിനീക്സ് പക്ഷിയെ പോലെ പറന്നുയർന്നു.
advertisement
ബാറ്റിങ്ങിലും മികവ്
ബ്രോഡ് എന്ന ബൗളറെ മാത്രമേ ക്രിക്കറ്റ് ലോകം എക്കാലവും ആഘോഷിച്ചിട്ടുള്ളൂ. എന്നാൽ വാലറ്റത്ത് മത്സരത്തിന്റെ ഗതി തിരിക്കാൻ കഴിവുള്ള ബാറ്റര്‍ കൂടിയാണ് ബ്രോഡ്. 2010ൽ പാകിസ്ഥാനെതിരായ സെഞ്ചുറി (169) ഉൾപ്പെടെ ടെസ്റ്റ് കരിയറിൽ 13 അർധ സെഞ്ചറികളും 3662 റൺസും ബ്രോഡിന്റെ പേരിലുണ്ട്.
Also Read- സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് ഇഷാൻ കിഷൻ; ഏകദിനത്തിൽ ചരിത്രം കുറിച്ചത് ഓപ്പണറായി
ആൻഡേഴ്സന്റെ ജോഡി
16 വർഷത്തോളം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ അന്നും ഇന്നും തോളോടുതോൾ ചേർന്നുനിന്ന ആൻഡേഴ്സനെ ചേർത്തുപിടിച്ചാണ് ബ്രോഡ് കഴിഞ്ഞ ദിവസം ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഓസ്ട്രേലിയൻ താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി ബ്രോഡിനെ വരവേറ്റു. അവർക്ക് നടുവിലൂടെ ബ്രോഡ് നടന്നുനീങ്ങിയപ്പോൾ ഒരു നിറചിരിയോടെ ആൻഡേഴ്സൻ അത് നോക്കിനിന്നു.
1037 വിക്കറ്റുകളുമായി, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ബോളിങ് ജോഡി എന്ന റെക്കോർഡ് ഇരുവരുടെയും പേരിലാണ്. ഒരു ദശാബ്ദത്തിലേറെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പേസ് അറ്റാക്ക് നിയന്ത്രിച്ചിരുന്നത് ആൻഡേഴ്സനും ബ്രോഡും ചേർന്നായിരുന്നു. 682 വിക്കറ്റുകളുമായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇംഗ്ലിഷ് ബൗളർ എന്ന റെക്കോർഡ് ആൻഡേഴ്സൻ കൈയടക്കി വയ്ക്കുമ്പോൾ ബ്രോഡ് രണ്ടാം സ്ഥാനത്തുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് തികച്ച പേസ് ബോളർമാർ എന്ന റെക്കോർഡും ഇരുവർക്കും സ്വന്തം.
സ്വയം തിരുത്തലുകള്‍ വരുത്തിയ പ്രതിഭ
2015ന് മുമ്പ് ഇടംകൈയ്യൻമാർക്കെതിരെ 41.11 ശരാശരിയിൽ 71 വിക്കറ്റുകളാണ് ബ്രോഡ് വീഴ്ത്തിയത്. എന്നാൽ ആ സമ്മർ ആഷസ് പരമ്പരയ്ക്ക് മുമ്പുള്ള വിപുലമായ ഗവേഷണം വിക്കറ്റിന് മുകളിലൂടെ തന്റെ ഡിഫോൾട്ട് ആംഗിൾ മാറ്റാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 2015 മുതൽ 24.85 ന് 122 ഇടംകൈയ്യൻമാരെ അദ്ദേഹം പുറത്താക്കി. എല്ലാക്കാലത്തും സ്വയം തിരുത്തലുകൾ വരുത്തി ബൗളിങ് മെച്ചപ്പെടുത്താൻ ബ്രോഡ് ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു.
Also Read- പത്ത് മാസത്തിനു ശേഷം ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിൽ; അയർലന്റിനെതിരായ ഇന്ത്യൻ പടയുടെ നായകൻ
മുൻപ് ബ്രോഡിന്റെ ബൗളിങ്ങിൽ ബാറ്റർമാർ ലീവ് ചെയ്യുന്ന പന്തുകൾ കൂടുതലായിരുന്നു. എന്നാൽ ഇതു മനസ്സിലാക്കിയ ബ്രോഡ് ചില മാറ്റങ്ങൾ വരുത്തി. അവസാന മത്സരത്തിലെ അവസാന ദിവസത്തെ കളിയെടുത്താൽ തന്നെ ഈ മാറ്റം കാണാം. ബ്രോഡ് എറിഞ്ഞ 88 പന്തുകളിൽ ആകെ ഏഴെണ്ണം മാത്രമാണ് ഓസ്ട്രേലിയൻ ബാറ്റർമാർ ലീവ് ചെയ്തത്.
പകരക്കാരനെ കണ്ടെത്തുക പ്രയാസകരം
ഒലി റോബിൻസനും ജോഷ് ടങ്ങും ഉൾപ്പെടെയുള്ളവരിലൂടെ ബ്രോഡ് എന്ന ബൗളറുടെ കുറവു ഒരു പരിധി വരെ നികത്താൻ ഇംഗ്ലണ്ടിന് ചിലപ്പോൾ സാധിച്ചേക്കും. എന്നാൽ ഒൻപതാമനായോ പത്താമനായോ ഇറങ്ങി മത്സരത്തിന്റെ ഗതി തിരിക്കുന്ന ബ്രോഡ് എന്ന ബാറ്റർക്ക് പകരക്കാരനെ കണ്ടെത്തുക അവർക്ക് അത്ര എളുപ്പമാകില്ല.