ഹൊബാര്‍ട്ടില് ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.ഓസ്‌ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഒൻപത് പന്തുകൾ ബാക്കി നിൽക്കേ (18.3 ഓവറിൽ) ഇന്ത്യ മറികടക്കുകയായിരുന്നു. ഓൾറൌണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. സുന്ദർ 23 പന്തില്‍ 49 റണ്‍സുമായി പുറത്താവാതെ നിന്നു. ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി(1-1). ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം.ഹൊബാർട്ടിലെ ബെല്ലെറിവ് ഓവൽ സ്റ്റേഡിയത്തിൽ ആദ്യമായാണ് ഓസ്‌ട്രേലിയ ഒരു ടി20 മത്സരത്തിൽ തോൽക്കുന്നത്.
advertisement
ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ടിം ഡേവിഡ് (38 പന്തിൽ 74), മാര്‍കസ് സ്‌റ്റോയിനിസ് (39 പന്തില്‍ 64) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് , ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ 186/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർ അഭിഷേക് ശർമ16 പന്തില്‍ നിന്ന് 25 റണ്‍സ് നേടി. എന്നാൽ നാലാം ഓവറിൽ അഭിഷേകിനെ നതാന്‍ എല്ലിസ് പുറത്താക്കി. പിന്നാലെ പ്രകടനം15 റൺസെടുത്ത ഗില്ലിനെയും എല്ലിസ് മടക്കി.
പിന്നീട് വന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (11 പന്തിൽ 24) വിക്കറ്റ് മാര്‍കസ് സ്റ്റോയിനിസ് നേടിയതോടെ ഇന്ത്യ മൂന്നിന് 76 എന്ന നിലയിലായി. നാലാം വിക്കറ്റില്‍ തിലക് വര്‍മയും (26 പന്തിൽ 29) അക്ഷര്‍ പട്ടേലും (12 പന്തിൽ 17) ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും എല്ലിസ് വീണ്ടും വില്ലനായി. ഇരുവരും മടങ്ങിയതോടെ അരങ്ങേറ്റക്കാരനായ ജിതേഷ് ശർമ്മയെ (12 പന്തിൽ 22) കൂട്ടുപിടിച്ച് വെടിക്കെട്ട് പ്രകടനം നടത്തി വാഷിംഗ്ടൺ സുന്ദർ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഓസീസിനായി നതാന്‍ എല്ലിസ് മൂന്നുവിക്കറ്റെടുത്തു. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റും വീഴ്തി.
