ക്വാർട്ടർ ഫൈനലിൽ കൂടുതൽ കരുത്തരായ നെതർലന്റാണ് നീലപ്പടയുടെ എതിരാളികൾ. അതിൽ ജയിച്ചു കയറിയാൽ സെമി ഫൈനലിൽ കരുത്തരായ ബ്രസീലാകും പിന്നീട് അർജന്റീനയുടെ എതിരാളികൾ. തന്റെ അവസാന ലോകകപ്പ് വേദിയിൽ ഇതുവരെയുള്ള തടസ്സങ്ങളെല്ലാം നീക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയാണ് മെസ്സി പങ്കുവെക്കുന്നത്. “ലോകകപ്പിൽ മറ്റൊരു ചുവടുവെപ്പ് കൂടി മുന്നോട്ട് വെച്ചതിലും മറ്റൊരു ലക്ഷ്യം നേടിയതിലും ഞാൻ വളരെ സന്തുഷ്ടനാണ്. ഇതു വളരെ ബുദ്ധിമുട്ടുള്ള മത്സരമായിരുന്നു. മെക്സിക്കോയ്ക്ക് എതിരായ കളിക്ക് ശേഷം വിശ്രമിക്കാൻ അധികം സമയമില്ലായിരുന്നു. ഞങ്ങൾ അതിനെക്കുറിച്ച് അൽപ്പം ആശങ്കാകുലരായിരുന്നു” മെസ്സി പറഞ്ഞു.
advertisement
Also Read- ‘ഈ സീസണിന് വേണ്ടി നന്നായി തയ്യാറെടുത്തു; ലക്ഷ്യം ലോകകപ്പ്’; മനസു തുറന്ന് എംബാപ്പെ
ശനിയാഴ്ച ഓസ്ട്രേലിയയ്ക്കെതിരെ നടന്ന പ്രീ ക്വാർട്ടർ മത്സരം മെസ്സിയുടെ കരിയറിലെ 1000-ാമത് മത്സരമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒട്ടാമെൻഡിയുടെ പാസ് സ്വീകരിച്ച് കംഗാരുപ്പടയുടെ പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് ഇടതുകാലു കൊണ്ട് മെസ്സി ഉതിർന്ന ഷോട്ട് എതിർ ഗോൾവലയിലെ ഇടതുമൂലയിൽ തന്നെ തുളഞ്ഞുകയറി. 2006 മുതൽ അർജന്റീനയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിച്ച സൂപ്പർ താരം 23 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് നേടുന്ന ഒമ്പതാമത്തെ ഗോളായിരുന്നു അത്.
മെസ്സിയുടെ ഗോൾ മാത്രമല്ല, ആദ്യാവസാനം വരെയുള്ള അദ്ദേഹത്തിന്റെ സാന്നിധ്യവും മത്സരത്തിൽ ഏറെ നിർണായകമായിരുന്നു എന്ന് ടീമിലെ മറ്റൊരു സ്ട്രൈക്കറായ ജൂലിയൻ അൽവാരസ് പറഞ്ഞു. അൽവാരസാണ് ഓസീസിനെതിരായ കളിയിലെ രണ്ടാമത്തെ ഗോൾ നേടിയത്. ‘ഞങ്ങളെ അത് അത്ഭുതപ്പെടുത്തുന്നില്ല, ലിയോയെ ഞങ്ങൾക്കറിയാം. അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കാറുള്ളത്. മെസ്സി ഗോളടിക്കാത്തപ്പോൾ പോലും ഗ്യാലറികൾ അദ്ദേഹത്തിന് വേണ്ടി അലറിവിളിക്കുന്നുണ്ടായിരുന്നു. 65ാം മിനിറ്റിൽ ഓസീസിനെതിരെ അദ്ദേഹം ഒരു കോർണർ നേടിയെടുത്തപ്പോഴുള്ള കരഘോഷങ്ങൾ ഉച്ചസ്ഥായിയിലായിരുന്നു. അദ്ദേഹം യുവതാരങ്ങളെ ഏറെ പ്രചോദിപ്പിക്കാറുണ്ട്’ അൽവാരസ് കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ സിറ്റിയിൽ എർലിങ് ഹാളണ്ടിനൊപ്പവും ദേശീയ ടീമിൽ മെസ്സിക്കൊപ്പവും കളിക്കുന്നതിന്റെ ത്രില്ലിൽ കൂടിയായിരുന്നു ഈ അർജന്റീനിയൻ യുവതാരം.
