‘പോളണ്ടിനെതിരായ വിജയത്തോടെ ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. 2018-ൽ ഫ്രാൻസിനെ ലോകകപ്പിലേക്ക് നയിച്ച കിലിയന്‍ എംബാപ്പെ ആയിരുന്നു ഇത്തവണത്തെയും മുഖ്യ വിജയശിൽപി.
”തീർച്ചയായും ഈ ലോകകപ്പ് ഒരു സ്വപ്നമാണ്. ഇത്തവണയും കളിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ശാരീരികമായും മാനസികമായും ഈ സീസണിന് വേണ്ടി ഞാൻ തയ്യാറെടുത്തു. പക്ഷേ ഞങ്ങൾ സ്വയം നിശ്ചയിച്ചിട്ടുള്ളതും ഞാൻ എനിക്കായി നിശ്ചയിച്ചിട്ടുള്ളതുമായ ലക്ഷ്യത്തിൽ നിന്ന് ഞങ്ങൾ ഇപ്പോഴും വളരെ അകലെയാണ്. ഈ ലോകകപ്പ് നേടുക എന്നതാണ് ആ സ്വപ്നം”, എംബാപ്പെ മാധ്യമങ്ങളോടു പറഞ്ഞു.
ഈ വർഷത്തെ ലോകകപ്പിൽ ഇതുവരെ എംബാപ്പെ അഞ്ചു ഗോളുകളാണ് നേടിയത്. ഈ വർഷത്തെ ലോകകപ്പ്, മത്സരങ്ങളുടെ തുടക്കത്തിൽ മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “എന്തുകൊണ്ടാണ് ഞാൻ സംസാരിക്കാത്തത് എന്നതിനെക്കുറിച്ച് ധാരാളം ചോദ്യങ്ങൾ ഉണ്ടായി എന്ന് എനിക്കറിയാം. അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് വ്യക്തിപരമായി എനിക്ക് ഒരു വിരോധവമില്ല. എന്റെ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യുക. മറ്റൊരു കാര്യത്തിനായും ഊർജം പാഴാക്കരുത്. ഈ വിഷയത്തിൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്താൻ പോകുന്നുവെന്ന് ഈയിടെയാണ് ഞാൻ അറിഞ്ഞത്. ആ പിഴ ഞാൻ അടക്കും. എന്റെ വ്യക്തിപരമായ തീരുമാനത്തിൽ ഫെഡറേഷൻ മറുപടി നൽകേണ്ട കാര്യവുമില്ല,” എംബാപ്പെ കൂട്ടിച്ചേർത്തു.
എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് പോളണ്ടിനെതിരായ മൽസരത്തിൽ ഫ്രാന്‍സിന് ജയമൊരുക്കിയത്. 74, 91 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ എണ്ണം പറഞ്ഞ ക്ലാസിക് ഗോളുകള്‍. 44-ാം മിനിറ്റില്‍ ഒളിവിയര്‍ ജിറൂഗദാണ് ഫ്രാൻസിന്റെ സ്‌കോറിങ്ങിന് തുടക്കമിട്ടത്.
Also Read- ഫിഫയുടെ മാച്ച് ഒഫീഷ്യലിനെ കൈമുട്ട് കൊണ്ടിടിച്ച ലോകകപ്പ് താരത്തിന് 15 മത്സരങ്ങളിൽ സസ്പെൻഷന് സാധ്യത
മത്സരത്തിന്‌റെ അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്സ്‌കി വലയിലാക്കി ഒരു ഗോള്‍ മടക്കി. 44-ാം മിനിറ്റില്‍ എതിരാളിയുടെ വലയിലേക്ക് ജിറൂദ് അടിച്ചുകയറ്റിയ പന്ത് ചെന്നുവീണത് ചരിത്രത്തിലേക്കാണ്. ഫ്രാൻസിനായി രാജ്യാന്തരതലത്തിൽ 51 ഗോളുകൾ നേടിയ തിയറി ഒൻറിയെ ഇതോടെ ജിറൂദ് കടത്തിവെട്ടിയിരുന്നു. 117 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടിയാണ് ജിറൂദ് റെക്കോർഡ് കുറിച്ചത്. ആദ്യ പകുതിയിൽ ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പത്തിനുമൊപ്പമായിരുന്നു ഇരു ടീമുകളും. എന്നാൽ രണ്ടാം പകുതിയില്‍ ഫ്രാൻസിന്‌റെ ആധിപത്യമാണ് കണ്ടത്.
അവസരം സൃഷ്ടിച്ചും സഹതാരങ്ങൾക്ക് ഗോളിന് വഴിയൊരുക്കിയും എംബാപ്പെ തന്നെയാണ് ഡെൻമാർക്കിനെതിരായ മൽസരത്തിലും കളംനിറഞ്ഞ് കളിച്ചത്. ലോകകപ്പ് ചരിത്രത്തിൽ 25 വയസിന് മുമ്പ് ഏഴോ അതിലധികമോ ഗോള്‍ നേടുന്ന രണ്ടാമത്തെ കളിക്കാരൻ കൂടിയാണ് എംബാപ്പെ. ബ്രസീല്‍ താരം പെലെ മാത്രമാണ് എംബാപ്പെയ്ക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചത്. ഫ്രാൻസിനുവേണ്ടി ഇതുവരെ 33 ഗോളുകളാണ് എംബാപ്പെ നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.