ഏകദിന ലോകകപ്പ് കിരീടം ഉയർത്തിതോടെ കുതിച്ചുകയറി ഇന്ത്യൻ വനിതാ താരങ്ങളുടെ ബ്രാൻഡ് വാല്യു. സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമിമ റോഡ്രിഗസ് തുടങ്ങിയ മികച്ച പ്രകടനം കാഴ്ചവച്ചവരുടെ വിപണി മൂല്യം 50 ശതമാനത്തിലധികം ഉയരുമെന്ന് മാനേജ്‌മെന്റ് സ്ഥാപനങ്ങൾ പറയുന്നു. ഇത് ഓരോന്നിനും ഒരു കോടിയിലധികം മൂല്യമുള്ള എൻഡോഴ്‌സ്‌മെന്റ് ഡീലുകളായി മാറും. ഓട്ടോമൊബൈൽ കമ്പനികൾ, ബാങ്കുകൾ മുതൽ എഫ്എംസിജികൾ, കായിക വിനോദം, ജീവിതശൈലി, സൗന്ദര്യം, വ്യക്തിഗത പരിചരണം, വിദ്യാഭ്യാസം വരെയുള്ള മേഖലകളിലെ ബ്രാൻഡുകളാണ് ഇവർക്കായി കാത്തുനിൽക്കുന്നത്.
advertisement
ബേസ്ലൈൻ വെഞ്ചേഴ്സിന്റെ (മന്ദാന, റിച്ച ഘോഷ്, രാധാ യാദവ് എന്നിവരുടെ ബ്രാൻഡ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം) എംഡിയും സഹസ്ഥാപകനുമായ തുഹിൻ മിശ്രയും, ജെഎസ്‌ഡബ്ല്യു സ്‌പോർട്‌സിന്റെ (ഷെഫാലി, ജെമീമ എന്നിവരുടെ ബ്രാൻഡ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം) ചീഫ് കൊമേഴ്സ്യൽ ഓഫീസറായ കരൺ യാദവും വനിതാ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
"മുൻനിര കളിക്കാരുടെ ബ്രാൻഡ് മൂല്യത്തിൽ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ വർധനവുണ്ട്. ജെമീമയുടെ വരുമാനം ഏകദേശം 60 ലക്ഷത്തിൽ നിന്ന് 1.5 കോടി രൂപയായി ഉയർന്നു, അതേസമയം ഷഫാലി 40 ലക്ഷത്തിൽ നിന്ന് 1 കോടി രൂപയിലധികമായി," കരൺ യാദവ് പിടിഐയോട് പറഞ്ഞു.ഈ വിജയം വനിതാ ക്രിക്കറ്റിന് വാണിജ്യപരമായി നേട്ടമുണ്ടാക്കുമെന്നും ഒറ്റത്തവണയുള്ളവയ്ക്ക് പകരം ദീർഘകാല പങ്കാളിത്തങ്ങൾ തേടാൻ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുമെന്നും തുഹിൻ മിശ്ര കൂട്ടിച്ചേർത്തു.ബ്രാൻഡ് വാല്യുവിൽ മാത്രമല്ല ലോകകപ്പ് വിജയം താരങ്ങളുടെ സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സിന്റെ എണ്ണത്തെ വരെ സ്വാധീനിച്ചിട്ടുണ്ട്.
