കലൂർ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്. സാമ്പത്തികമായും അല്ലാതെയും പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകർ വിശ്വാസവഞ്ചന നടത്തിയെന്ന് പരാതിയിൽ പറയുന്നു. നൃത്ത അധ്യാപകർ വഴിയാണ് പണപ്പിരിവ് നടന്നത് എന്നുള്ളതിനാൽ സാമ്പത്തിക ചൂഷണത്തിൽ ഇവരെയും പ്രതിചേർക്കാൻ സാധ്യതയുണ്ട്. ഇടനിലക്കാർ എന്ന നിലയിലായിരിക്കും നൃത്ത അധ്യാപകർക്കെതിരെ നടപടി എടുക്കുക.
പരിപാടിക്കായി 2000 രൂപയും പിന്നീട് വസ്ത്രത്തിനായി 1600 രൂപയും വാങ്ങിയിരുന്നു.കൂടുതൽ പരാതികൾ കിട്ടുന്നതനുസരിച്ച് കേസെടുക്കും എന്നാണ് വിവരം. ഗിന്നസ് റെക്കോർഡ് ലക്ഷ്യം വച്ച് നടത്തിയ പരിപാടിയിൽ നൃത്തത്തിൽ പങ്കെടുത്തവർക്ക് ഗിന്നസ് റെക്കോർഡുമായി ബന്ധപ്പെട്ട സമ്മാനങ്ങൾ ഒന്നും നൽകിയില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
advertisement
എന്നാൽ നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പെരുവ് നടത്തിയത് വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെ മൊഴിയെടുക്കും. ബുക്ക് മൈ ഷോയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. സംഭവത്തിൽ നടി ദിവ്യാ ഉണ്ണിയുടെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും. വിവരങ്ങൾ ചോദിച്ചറിയാൻ നടൻ സിജോയ് വർഗീസിനെയും വിളിപ്പിക്കും എന്നാണ് സൂചന.