രാഷ്ട്രീയ അസ്വസ്ഥതകളും നയതന്ത്രപരമായ തർക്കങ്ങളും നിലനിൽക്കത്തന്നെ ഇന്ത്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ അരി ഇറക്കുമതി ചെയ്യാൻ തീരുമാനമെടുത്ത് ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ. ആഭ്യന്തര പ്രശ്നങ്ങൾക്കിടെ കൂടുതൽ വിലയുള്ള അരി മറ്റിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് സാമ്പത്തികമായി രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്ന് കണ്ടാണ് ഇന്ത്യയിൽ നിന്നുള്ള കുറഞ്ഞ വിലയിലുള്ള അരിവാങ്ങാൻ ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ സമ്മതിച്ചതെന്ന് ന്യൂസ് 18 ഹിന്ദി റിപ്പോർട്ട് ചെയ്യുന്നു.
advertisement
ടണ്ണിന് ഏകദേശം 355 ഡോളർ നിരക്കിൽ 50,000 ടൺ അരി ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ബംഗ്ലാദേശ് തീരുമാനിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് ദിനപത്രമായ 'ദി ഡെയ്‌ലി സ്റ്റാർ' റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പാകിസ്ഥാനിൽ നിന്ന് ഇതേ അളവ് അരി ടണ്ണിന് 395 ഡോളർ എന്ന ഉയർന്ന നിരക്കിലും അവർ വാങ്ങിന്നുണ്ട്. ഈ വില വ്യത്യാസം വഴി ഇന്ത്യൻ ഇറക്കുമതിയിൽ ടണ്ണിന് ഏകദേശം 40 ഡോളറിന്റെ ലാഭമുണ്ടാകുകയും ഇതുവഴി ആകെ ഏകദേശം 2 മില്യൺ ഡോളർ അഥവാ 17.9 കോടി രൂപയോളം ലാഭിക്കാൻ ബംഗ്ലാദേശിന് സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ നിന്ന് അരി എത്തിക്കുന്നത് കിലോയ്ക്ക് വലിയ വില വർദ്ധനവിന് കാരണമാകുമെന്ന് ബംഗ്ലാദേശ് ഉദ്യോഗസ്ഥർ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മോശമായ പശ്ചാത്തസത്തിലാണ് ബംഗ്ളാദേശിന്റെ ഈ നീക്കമെന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയ തർക്കം ഭക്ഷ്യസുരക്ഷയുമായി കലർത്താൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ ഇന്ത്യ വിതരണത്തിൽ നിയന്ത്രണങ്ങളോ വിലയിൽ മാറ്റങ്ങളോ വരുത്തിയിട്ടില്ല.
ഇന്ത്യയുമായുള്ള സംഘർഷങ്ങൾ കുറയ്ക്കാൻ ഇടക്കാല മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് ശ്രമിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് ധനകാര്യ ഉപദേഷ്ടാവ് സാലിഹുദ്ദീൻ അഹമ്മദ് പറഞ്ഞു. വ്യാപാര തീരുമാനങ്ങൾ രാഷ്ട്രീയ പ്രസ്താവനകളുടെ അടിസ്ഥാനത്തിലായിരിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ചില ബാഹ്യശക്തികൾ ഇന്ത്യ വിരുദ്ധ വികാരം പടർത്താൻ ശ്രമിക്കുന്നുണ്ടെന്നും അത് ബംഗ്ലാദേശിന്റെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
