ഇറാന്റെ വർദ്ധിച്ചുവരുന്ന ആണവ-മിസൈൽ ഭീഷണികളെ ഇല്ലാതാക്കുന്നതിലാണ് ഇസ്രായേൽ സൈനിക നടപടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് അമേരിക്കയും സഖ്യകക്ഷികളും, വിഷയത്തിൽ ഇടപെടണമെന്നും ടെഹ്‌റാനുമേൽ സമ്മർദ്ദം കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ പ്രവർത്തിക്കേണ്ട സമയമാണെന്നും ഇത് വെറുമൊരു പ്രാദേശിക പ്രശ്നമല്ലെന്നും മറിച്ച് ആഗോള സുരക്ഷാ ഭീഷണിയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവേ നെതന്യാഹു പറഞ്ഞു.
ഇറാൻ ആണവായുധങ്ങൾക്കായി ശ്രമിക്കുന്നുണ്ടെന്നും ബാലിസ്റ്റിക് മിസൈൽ ശേഷി വർദ്ധിപ്പിക്കുന്നുണ്ടെന്നും മേഖലയിലെ സായുധ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നുണ്ടെന്നും നെതന്യാഹു ആരോപിച്ചു. ഈ ഘടകങ്ങൾ ഇസ്രായേലിന് മാത്രമല്ല, ലോകത്തിന്റെ മൊത്തം സ്ഥിരതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
advertisement
നിയന്ത്രിച്ചില്ലെങ്കിൽ ഇറാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണവായുധ ശേഷി കൈവരിക്കുമെന്നും ഇത് അപകടകരമായ ഒരു ഘട്ടമാണെന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളെയും കാര്യമായി തളർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും സംഘർഷം അവസാനിച്ചിട്ടില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സൈനിക പ്രശ്നങ്ങൾക്ക് പുറമെ, ഹോർമുസ് കടലിടുക്ക് പോലുള്ള സുപ്രധാന മേഖലകളിലെ തർക്കം ആഗോള ഇന്ധന വിതരണത്തെ ബാധിക്കുമെന്നും അത് സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങൾ വെറും പ്രസ്താവനകളിൽ ഒതുങ്ങാതെ ഏകോപിതമായ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം അത് ഇറാന് കൂടുതൽ കരുത്ത് പകരുമെന്നും നെതന്യാഹു പറഞ്ഞു.
