കപ്പലിൽ ഉണ്ടായിരുന്ന പാക്കിസ്ഥാൻകാർ ലോവർ ഡെക്കിലാണ് ഉണ്ടായിരുന്നത് എന്നും ഇവരെ നിർബന്ധപൂർവം അവിടെത്തന്നെ കയറ്റുകയായിരുന്നു എന്നും രക്ഷപെട്ടവരിൽ ചിലർ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മറ്റുള്ളവർ മുകളിലത്തെ ഡെക്കിലാണ് ഉണ്ടായിരുന്നത്. മുകളിലത്തെ ഡെക്കിലുള്ളവർക്ക് രക്ഷപെടാനുള്ള സാധ്യതയും കൂടുതലായിരുന്നു. ബോട്ട് ജീവനക്കാർ പാക്കിസ്ഥാനികളോട് മോശമായാണ് പെരുമാറിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.
കപ്പൽ മുങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് എൻജിൻ തകരാർ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ബോട്ട് ദുരന്തം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
advertisement
ബുധനാഴ്ച തുർക്കിയിൽ നിന്ന് ഇറ്റലിയിലേക്കുള്ള യാത്രാമധ്യേ കപ്പലിലുള്ളവരെ സഹായ വാഗ്ദാനവുമായി തങ്ങൾ സമീപിച്ചതായി ഗ്രീക്ക് കോസ്റ്റ് ഗാർഡ് അറിയിച്ചു. എന്നാൽ ഇവർ സഹായം നിരസിച്ചെന്നും യാത്ര തുടർന്നെന്നും ഗ്രീക്ക് കോസ്റ്റ് ഗാർഡ് കൂട്ടിച്ചേർത്തു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അപകടം സംഭവിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർ 104 പേരെ രക്ഷിച്ചു. പിന്നാലെ 78 മൃതദേഹങ്ങളും കണ്ടെത്തി. ഈജിപ്ത്, സിറിയ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് അപകടത്തിൽ പെട്ട കപ്പലിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.
കടൽമാർഗം യൂറോപ്പിലേക്കു കടക്കാൻ ശ്രമിക്കുന്നവർ ഗ്രീസും മറ്റ് തെക്കൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും വഴിയാണ് സാധാരണ സഞ്ചരിക്കാറുള്ളത്. സമീപ വർഷങ്ങളിൽ അതിർത്തി സംരക്ഷണ നടപടികൾ കർശനമാക്കുകയും കടലിൽ പട്രോളിംഗ് വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.