ഭാവിയിൽ നടന്നേക്കാവുന്ന പ്രതിഷേധങ്ങളെ നേരിടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന ബാസിജ് (Basij) പാരാമിലിട്ടറി യോഗത്തിന് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ബാസിജ് ഡെപ്യൂട്ടി ഹെഡ് ഖാസിം ഖുറൈഷിയും കൊല്ലപ്പെട്ടതായാണ് വിവരം.
ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു അലി ലാറിജാനി. ഇറാൻ്റെ ആണവ നയങ്ങളിലും തന്ത്രപ്രധാനമായ നയതന്ത്ര നീക്കങ്ങളിലും പതിറ്റാണ്ടുകളായി അദ്ദേഹം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പത്ത് വർഷത്തോളം ഇറാൻ്റെ പാർലമെന്റ് സ്പീക്കറായും ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബിയുടെ (IRIB) തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ജൂണിൽ യുദ്ധം രൂക്ഷമായതോടെയാണ് അദ്ദേഹത്തെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവനായി നിയമിച്ചത്.
advertisement
ഫെബ്രുവരി 28-ന് നടന്ന ഇസ്രായേൽ-അമേരിക്കൻ ആക്രമണത്തിൽ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലാറിജാനിയുടെ മരണം. ഖമനയിയുടെ മരണശേഷം ഇറാൻ്റെ നേതൃത്വ പ്രതിസന്ധി പരിഹരിക്കാൻ മുന്നിൽ നിന്നത് അദ്ദേഹമായിരുന്നു. ലാറിജാനിയുടെ വീഴ്ച ഇറാൻ ജനതയ്ക്ക് നിലവിലെ ഭരണകൂടത്തെ താഴെയിറക്കാനുള്ള അവസരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
