കടലിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് നൽകാനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെയാണ് ഇറാൻ സ്പീക്കർ പരിഹസിച്ചത്. "കടലിൽ കുടുങ്ങിയ ഇറാനിയൻ എണ്ണയുടെ ഉപരോധം മാറ്റുന്നു എന്നോ? ക്ഷമിക്കണം—ഞങ്ങളുടെ പക്കലുള്ളതെല്ലാം വിറ്റുതീർന്നു," എന്നായിരുന്നു ഘാലിബാഫ് എക്സിൽ കുറിച്ചത്. ഇറാനിലെ റെവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുള്ള കരുത്തനായ നേതാവാണ് ഘാലിബാഫ്. ഇറാന്റെ ഈ പ്രതികരണം അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിനെ ട്രോളുന്നതാണെന്ന് ബ്ലൂംബെർഗ് എനർജി കോളമിസ്റ്റ് ജാവിയർ ബ്ലാസ് നിരീക്ഷിച്ചു.
advertisement
ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതാണ് അമേരിക്കയെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുകയാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇത്തരത്തിൽ ഏകദേശം 140 ദശലക്ഷം ബാരൽ എണ്ണ ഈ ഇളവിലൂടെ ആഗോള വിപണിയിലെത്തും. ഏപ്രിൽ 19 വരെയാണ് ഈ താൽക്കാലിക ലൈസൻസ് അനുവദിച്ചിരിക്കുന്നത്. റഷ്യൻ എണ്ണയ്ക്ക് മേലുള്ള നിയന്ത്രണങ്ങളിലും വാഷിംഗ്ടൺ നേരത്തെ ഇളവ് വരുത്തിയിരുന്നു.
ലോകമെമ്പാടുമുള്ള എണ്ണ വിതരണത്തിലെ തടസ്സങ്ങൾ നീക്കാനും വില കുറയ്ക്കാനുമാണ് ഈ നടപടിയെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇറാനിയൻ എണ്ണ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാനും അനുമതിയുണ്ട്. എന്നാൽ ക്യൂബ, ഉത്തര കൊറിയ, ക്രിമിയ തുടങ്ങിയ മേഖലകളെ ഈ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
