കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തോടെയാണ് നിലവിലെ സംഘർഷം ആരംഭിച്ചത്. മൂന്നാം വാരത്തിലേക്ക് കടന്ന യുദ്ധത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് മേഖലയെ കൂടുതൽ കലുഷിതമാക്കി. തിരിച്ചടിയായി മേഖലയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇറാനും ആക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യ മൊത്തത്തിൽ വലിയൊരു യുദ്ധഭീതിയിലാണ്.
നിലവിലെ സംഘർഷം വലിയ ആഗോള പ്രത്യാഘാതങ്ങൾക്കും വഴിമാറുകയാണ്. യുദ്ധം കാരണം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ ഗതാഗതം ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെട്ടു. ലോകത്തിലെ അസംസ്‌കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പാതയാണിത്. ഈ തടസ്സം കാരണം ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയരാൻ തുടങ്ങിയിട്ടുണ്ട്.
advertisement
ആക്രമണത്തിൽ ഇതിനോടകം നിരവധിപേർ മരണപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അലി ബഹ്‌റൈനിയുടെ കണക്കുകൾ പ്രകാരം, ആക്രമണങ്ങളിൽ ഇതുവരെ 1,300-ലധികം പേർ കൊല്ലപ്പെടുകയും 7,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ ബലപ്രയോഗത്തിനോ നിയമവിരുദ്ധമായ ആക്രമണത്തിനോ വഴങ്ങുന്ന രാഷ്ട്രമല്ലെന്ന് ജനീവയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. സംഘർഷം പശ്ചിമേഷ്യയിലുടനീളം പടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.
