ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുനൽകില്ലെന്നും ഇറാന്റെ ശത്രുക്കൾക്ക് മാത്രമാണ് ഇത് അടച്ചിട്ടിരിക്കുന്നതെന്നും മൂസവി വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലുമായി നിലനിൽക്കുന്ന സംഘർഷങ്ങളാണ് ഗൾഫ് മേഖലയിലെ അസ്വസ്ഥതകൾക്ക് പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ മറുപടി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇറാന്റെ ഏറ്റവും വലിയ പവർ പ്ലാന്റ് മുതൽ മറ്റുള്ളവയെല്ലാം തകർക്കുമെന്നായിരുന്ന ട്രംപ് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയത്.
advertisement
ലോകത്തിലെ എണ്ണ-വാതക വ്യാപാരത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം എണ്ണവില വർദ്ധിക്കുന്നതും അമേരിക്കയ്ക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. സംഘർഷം ആരംഭിച്ചതിനുശേഷം ഊർജ്ജ നിലയങ്ങൾക്കും കപ്പലുകൾക്കും നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങൾ സാഹചര്യം കൂടുതൽ വഷളാക്കി. അമേരിക്കയിലേക്കോ ഇസ്രായേലിലേക്കോ ഉള്ള ഒരു ലിറ്റർ എണ്ണ പോലും ഈ വഴി കടത്തിവിടില്ലെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് ഒന്ന് മുതൽ ആറ് മാസം വരെ ഈ പാത അടച്ചിടാൻ സാധിക്കുമെന്ന് അമേരിക്കൻ പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.
