1993 ലെ മുംബൈ ബോംബാക്രമണത്തിനു പിന്നാലെയാണ് ദാവൂദ് ഇബ്രാഹിം ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടത്. തീവ്രവാദികളെ ഉപരോധിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ദാവൂദ് ഉൾപ്പെടെയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യും.
ദാവൂദ് ഇബ്രാഹിം രാജ്യത്തുണ്ടെന്ന് ഇന്റർപോൾ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടും അഭയം നൽകിയിട്ടില്ലെന്ന നിലപാടാണ് പാകിസ്ഥാൻ ഇതുവരെ സ്വീകരിച്ചിരുന്നത്.
പാരിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്) പാക്കിസ്ഥാനെ 2018ൽ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകരപ്രവർത്തനം നിയന്ത്രിക്കുന്നതിന് 2019 വരെയാണ് യു.എൻ സമയം അനുവദിച്ചത്. കോവിഡ് വ്യാപനത്തോടെ സമയം നീട്ടി നൽകുകയായിരുന്നു. എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടാൽ ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യൻ യൂണിയൻ എന്നിവയുടെ സാമ്പത്തിക സഹായം ലഭിക്കില്ല. ഈ സാഹചര്യത്തിൽ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടി സ്വീകരിക്കുന്നത്.
advertisement
ദാവൂദ് പാക് ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഈ രേഖകളുടെ ആധികാരികത ഉറപ്പാനായിട്ടില്ലെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പ്ലീനറിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു.
ദാവൂദിന് പുറമെ മുല്ല ഫസലുള്ള, സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി, മുഹമ്മദ് യാഹ്യ മുജാഹിദ്, അബ്ദുള്‍ ഹക്കീം മുറാദ്, നൂര്‍ വാലി മെഹ്‌സൂദ്, ഫസല്‍ റഹീം ഷാ, താലിബാന്‍ നേതാക്കളായ ജലാലുദീന്‍ ഹഖാനി, ഖാലില്‍ അഹമ്മദ് ഹഖാനി, യാഹ്യാ ഹഖാനി, ഇബ്രാഹിം എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു ഭീകരർ.