ഇറാനിൽ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ അക്രമമോ വെടിവെയ്പോ ഉണ്ടായാൽ യുഎസ് ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ട്രംപ് ഇറാൻ ഭരണകൂടത്തിനു മുന്നറിയിപ്പു നൽകിയത്. ഇറാനിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
advertisement
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിലും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളിലും പ്രകോപിതരായ ജനം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ ഒരാഴ്ചയോളമായി പ്രതിഷേധം നടത്തുകയാണ്. തലസ്ഥാനമായ ടെഹ്‌റാനിൽ ഞായറാഴ്ച ആരംഭിച്ച പ്രതിഷേധം പിന്നീട് പല പ്രവിശ്യകളിലേക്കും വ്യാപിക്കുകയായിരുന്നു. 2022-ന് ശേഷം ഇറാന്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്.
2025 ഡിസംബര്‍ 27-നാണ് ടെഹ്‌റാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ആദ്യം വ്യാപാരികളാണ് വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. എന്നാൽ ചൊവ്വാഴ്ച കുറഞ്ഞത് 10 സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കുചേർന്നതോടെ കൂടുതൽ ശക്തി പ്രാപിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന പ്രതിഷേധങ്ങൾ പല പ്രദേശങ്ങളിലും മാരകമായ ഏറ്റുമുട്ടലുകളായി മാറിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രകടനക്കാർ പോലീസുമായി ഏറ്റുമുട്ടുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു എന്ന് ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നിരവധി വ്യക്തികളിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തതായും ഏജൻസി അവകാശപ്പെട്ടു.
ടെഹ്‌റാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസും പാശ്ചാത്യ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധങ്ങൾ കാരണം ഇറാന്റെ സമ്പദ്‌വ്യവസ്ഥ വർഷങ്ങളായി തുടർച്ചയായ സമ്മർദ്ദത്തിലാണ്. ജൂണിൽ ഇസ്രായേലുമായി 12 ദിവസത്തെ സംഘർഷം ഉൾപ്പെടെയുള്ളവ ഈ സമ്മർദ്ദം കൂടുതൽ വഷളാക്കി, ഇത് രാജ്യത്തം ധനകാര്യ സ്ഥിതിയെ കൂടുതൽ ദുർബലപ്പെടുത്തുകയും പൊതുജനങ്ങളിൽ അസംതൃപ്തി വർദ്ധിക്കാനിടയാക്കുകയും ചെയ്തു.
