ഇതിനെതിരെ നിരവധി സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഏതാനും ദിവസങ്ങളായി രാജ്യത്തെ നഗരങ്ങളെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. നേരത്തെ, മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി ടെഹ്റാനില്‍ സുരക്ഷാ സേനയുമായി വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ കിഴക്കന്‍ മഷാദില്‍ യുദ്ധോപകരണങ്ങളുമായി എത്തിയ ഒരു സ്ത്രീയെ പോലീസ് വെടിവച്ചത് വാര്‍ത്തയായിരുന്നു. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Also Read-Iran | ഇറാനിൽ അധികാരം കൈയാളുന്നത് ആര്? പരമോന്നത നേതാവിന്റെ അധികാരങ്ങൾ എന്തൊക്കെ?
advertisement
ഗര്‍ഭിണിയായ യുവതിയെ സായുധ സേനാംഗങ്ങള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഭാര്യ പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസിനോട് പറയുന്നുണ്ടെങ്കിലും അവര്‍ അത് ശ്രദ്ധിക്കുന്നില്ലെന്നും വീഡിയോയില്‍ കാണാം. നിരായുധരായ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ കാണാം.
കിഴക്കന്‍ മഷാദ് നഗരത്തില്‍ നിന്നുള്ള ഒരു വീഡിയോയില്‍ പോലീസ് ഒരു കൂട്ടം സ്ത്രീകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതും ഇതില്‍ രോഷാകുലരായ സ്ത്രീകള്‍, ഹിജാബ് നീക്കം ചെയ്തും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചും പ്രതിഷേധിക്കുന്നതും വീഡിയോയില്‍ കാണാം. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഹിജാബ് നിര്‍ബന്ധമാക്കിയ നീക്കത്തിനെതിരെ ഇറാനില്‍ സ്ത്രീകള്‍ ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചു. ഇതില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 150-ലധികം നഗരങ്ങളില്‍ റാലികളും നടത്തി.
ഇതിന് പുറമെ, സ്ത്രീകള്‍ തലമുടി വെട്ടിയും ഹിജാബ് കത്തിച്ചുമാണ് സദാചാര പോലീസിനെതിരെ പ്രതിഷേധം നടത്തുന്നത്. അമിനിയുടെ ജന്മനാടായ സാഖസില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരുന്നു. ഇറാനിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലും സമീപ നഗരങ്ങളിലും നിന്നുമാണ് പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും എത്തുന്നത്.
‘സ്വേച്ഛാധിപതിക്ക് മരണം’ എന്ന് മുദ്രവാക്യം വിളിച്ചാണ് തെരുവുകളില്‍ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെക്കെതിരെ മുദ്രാവാക്യം വിളിച്ച് നിരവധി സ്ത്രീകളാണ് തെരുവുകളില്‍ വച്ച് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. അതേസമയം, പ്രതിഷേധത്തില്‍ 150ഓളം പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
ആരോഗ്യവതിയായിരുന്ന അമിനി, അറസ്റ്റിലായതിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കോമയില്‍ ആശുപത്രിയിലെത്തിയതായി അമിനിയുടെ കുടുംബത്തെ ഉദ്ധരിച്ച് ഇറാന്‍ വയര്‍ വെബ്സൈറ്റും ഷാര്‍ഗ് പത്രവും ഉള്‍പ്പെടെയുള്ള പേര്‍ഷ്യന്‍ ഭാഷാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, പോലീസ് സ്റ്റേഷനില്‍ എത്തുന്നതിനും ആശുപത്രിയിലേക്ക് പോകുന്നതിനും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമിനിയുടെ തലക്ക് അടിയേറ്റിരുന്നു എന്നാണ് ഇറാനിലെ ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
