കടുപ്പമേറിയ പാറകളും കോൺക്രീറ്റും തുളച്ചുകയറി ഭൂമിക്കടിയിലുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ള 'ബങ്കർ ബസ്റ്റർ' ആയുധങ്ങളാണ് അമേരിക്ക പ്രയോഗിച്ചത്. ഇറാന്റെ തീരദേശ പ്രതിരോധ ശൃംഖലയുടെ ഭാഗമായ മിസൈൽ ലോഞ്ചറുകളും സ്റ്റോറേജ് കേന്ദ്രങ്ങളും തകർക്കുകയായിരുന്നു ലക്ഷ്യം. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകളെയാണ് പ്രധാനമായും ഉന്നംവെച്ചത്.
യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്ര നിലവിൽ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് ആഗോളതലത്തിൽ ഇന്ധനവില വർധിക്കാൻ കാരണമായി. ഇറാൻ ഡ്രോണുകളും മൈനുകളും ഉപയോഗിച്ച് കപ്പൽപാത അടച്ചതോടെയാണ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായത്. ഈ തടസ്സങ്ങൾ നീക്കി കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനാണ് അമേരിക്കൻ നീക്കം.
ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ സഖ്യകക്ഷികളുടെ സഹായം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും പല രാജ്യങ്ങളും പിന്മാറി. നാറ്റോ രാജ്യങ്ങൾ വലിയ തെറ്റാണ് ചെയ്യുന്നതെന്ന് ട്രംപ് തുറന്നടിച്ചു. തങ്ങളെ സഹായിക്കാൻ ആരും വരുന്നില്ല എന്നത് ഞെട്ടിക്കുന്നതാണെന്നും എന്നാൽ ജപ്പാൻ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ സഹായമില്ലാതെ തന്നെ ഇതിനെ നേരിടാൻ അമേരിക്കയ്ക്ക് അറിയാമെന്നും ട്രംപ് വ്യക്തമാക്കി.
