"അമേരിക്കൻ ജനതയ്ക്ക് വേണ്ടി, നിങ്ങളുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയിലെ സർക്കാരിനും ജനങ്ങൾക്കും ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു," എന്ന് ന്യൂഡൽഹിയിലെ യുഎസ് എംബസി പങ്കുവെച്ച സന്ദേശത്തിൽ ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ സന്ദർശിച്ച സമയത്തെ ചിത്രവും എംബസി ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. പ്രതിരോധം, ഊർജം, നിർണായക ധാതുക്കൾ, വളർന്നുവരുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ക്വാഡ് വഴി മികച്ച ഫലങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർത്തവ്യ പഥിലെ പരേഡിൽ പങ്കെടുത്ത ശേഷം യുഎസ് സ്ഥാനപതി സെർജിയോ ഗോറും ആശംസകൾ അറിയിച്ചു. പരേഡിൽ അമേരിക്കൻ നിർമിത വിമാനങ്ങൾ പറന്നത് തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി നിൽക്കുന്ന സമയത്താണ് ഈ ആശംസകൾ വരുന്നത് എന്നത് ശ്രദ്ധേയമാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായാണ് ഇതിൽ 25 ശതമാനം നികുതി ചുമത്തിയിരിക്കുന്നത്. എങ്കിലും, ദാവോസിൽ വെച്ച് മോദിയെ തന്റെ 'അടുത്ത സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച ട്രംപ്, വ്യാപാര തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
