ബുർക്കിന ഫാസോ, മാലി, നൈജർ, സൗത്ത് സുഡാൻ, സിറിയ എന്നിവയാണ് "സമ്പൂർണ്ണ വിലക്ക്" പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ രാജ്യങ്ങൾ. അഫ്ഗാനിസ്ഥാൻ, ഇറാൻ, സൊമാലിയ, ഹെയ്തി എന്നിവയുൾപ്പെടെയുള്ള നിലവിലുള്ള 12 രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇവയും ചേരുന്നത്. ഇതോടെ ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം പൂർണ്ണമായും തടസ്സപ്പെടും. പലസ്തീൻ അതോറിറ്റി നൽകുന്ന യാത്രാ രേഖകൾ കൈവശമുള്ള വ്യക്തികൾക്കും സമ്പൂർണ്ണ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സമ്പൂർണ്ണ വിലക്കുകൾക്ക് പുറമെ, നൈജീരിയ, ടാൻസാനിയ, സെനഗൽ തുടങ്ങിയ 15 രാജ്യങ്ങളെ കൂടി "ഭാഗിക നിയന്ത്രണ" പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കർശനമായ പരിശോധനകളും പ്രത്യേക വിസ വിഭാഗങ്ങളിൽ പരിധികളും നേരിടേണ്ടി വരും.
advertisement
തിരഞ്ഞെടുത്ത രാജ്യങ്ങളിലെ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ചതിനെ വൈറ്റ് ഹൗസ് ന്യായീകരിച്ചത്, അവിടങ്ങളിലെ “നിരന്തരവും ഗുരുതരവുമായ വീസാ സ്ക്രീനിങ്, വിവര കൈമാറ്റ സംവിധാനങ്ങളിലെ വീഴ്ചകൾ” എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു. വിശ്വസനീയമായ വ്യക്തിത്വം സ്ഥിരീകരിക്കാനോ കുറ്റകൃത്യ ചരിത്രം പരിശോധിക്കാനോ കഴിയാത്ത രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് അമേരിക്കയിൽ പ്രവേശനം അനുവദിക്കരുതെന്നാണ് നിലപാടെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കി. താങ്ക്സ്ഗിവിംഗ് ആഴ്ചയിൽ വാഷിംഗ്ടൺ ഡി.സിയിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾ വെടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാതലത്തിലാണ് നിയന്ത്രണങ്ങൾ വിപുലീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ഒരു അഫ്ഗാൻ പൗരനാണെന്ന ആരോപണം ഉയർന്നതോടെയാണ് നിലവിലെ വീസാ പരിശോധനാ സംവിധാനങ്ങളിൽ ഗുരുതരമായ പോരായ്മകളുണ്ടെന്ന വാദം ഭരണകൂടം ശക്തിപ്പെടുത്തിയത്.
വർഷങ്ങളോളം നീണ്ട പശ്ചാത്തല പരിശോധനകൾക്ക് ഇതിനകം വിധേയരായ അഭയാർത്ഥികളെയും കുടുംബങ്ങളെയും പുതിയ ഉത്തരവ് മാനസികമായി തകർക്കുമെന്ന് നടപടിക്കെതിരെ വിമർശകർ ആരോപണം ഉയർത്തി. 2018ലെ യാത്രാ നിരോധനം സുപ്രീം കോടതി, പ്രസിഡൻഷ്യൽ അധികാരപരിധിക്കുള്ളിലാണെന്ന് ശരിവച്ചിരുന്നെങ്കിലും, 2025ലെ വിപുലീകരണം അതിനെക്കാൾ വലുതും വ്യാപകവുമാണ് എന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് . ലോകജനസംഖ്യയുടെ ഏകദേശം 5 ശതമാനം പേരെ ഈ തീരുമാനം ബാധിക്കുന്നതായും അവർ വിലയിരുത്തുന്നു.
