മാർച്ച് 4 മുതൽ 8 വരെ കപ്പൽ വിരുദ്ധ മിസൈലുകൾ ഘടിപ്പിച്ച രണ്ട് യുദ്ധവിമാനങ്ങൾ മത്തല വിമാനത്താവളത്തിൽ കൊണ്ടുവരാൻ അമേരിക്ക ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തങ്ങൾ അത് സമ്മതിച്ചില്ലെന്നും ദിസനായകെ വ്യക്തമാക്കി. ഇറാനെതിരായ ആക്രമണത്തിന് ലങ്കയെ താവളമായി ഉപയോഗിക്കാനാണോ അമേരിക്ക ലക്ഷ്യമിട്ടതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഏതെങ്കിലും വിദേശ രാജ്യത്തിനെതിരെ ആക്രമണം നടത്താൻ തങ്ങളുടെ ആകാശം വിട്ടുകൊടുക്കില്ലെന്നത് ശ്രീലങ്കയുടെ വിദേശനയമാണെന്ന് സൈനിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ഇന്ത്യയിലെ നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന മൂന്ന് യുദ്ധക്കപ്പലുകൾക്ക് തുറമുഖത്ത് അടുക്കാൻ അനുമതി വേണമെന്ന് ഇറാനും ഇതേ ദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ കപ്പലുകൾ കൊളംബോയിൽ അടുപ്പിക്കാൻ അനുവദിച്ചിരുന്നെങ്കിൽ അമേരിക്കയുടെ ആവശ്യവും അംഗീകരിക്കേണ്ടി വരുമായിരുന്നുവെന്നും, എന്നാൽ രണ്ട് വിഭാഗത്തോടും തങ്ങൾ 'ഇല്ല' എന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മാർച്ച് 4-ന് ഐആർഐഎസ് ദേനയ്ക്ക് നേരെയുണ്ടായ യുഎസ് ആക്രമണത്തിൽ 84 നാവികർ കൊല്ലപ്പെട്ടിരുന്നു. തകർന്ന കപ്പലിൽ നിന്ന് 32 നാവികരെ രക്ഷപ്പെടുത്താനും മരിച്ച 84 പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനും ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും സജീവമായി ഇടപെട്ടു. സുരക്ഷാ ഭീഷണിയെത്തുടർന്ന് മറ്റൊരു ഇറാനിയൻ കപ്പലായ ഐആർഐഎസ് ബുഷെറിന് (IRIS Bushehr) കൊളംബോയിൽ അഭയം നൽകിയത് മാനുഷിക പരിഗണന വെച്ചാണെന്നും ദിസനായകെ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇറാനെതിരായ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നതും തങ്ങളുടെ നിഷ്പക്ഷതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
