രണ്ടാം വിവാഹത്തെ കുറിച്ചുള്ള വ്യാജ വാർത്തയിൽ പ്രതികരിച്ച് നടി മീന. ഭർത്താവിന്റെ വിയോഗം ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടിയാണെന്നും മീന അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നല്ല കഥകൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
‘വിദ്യാസാഗറിന്റെ വിയോഗം എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അപ്പോഴേക്കും എങ്ങനെയാണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിലുളള വ്യാജവാർത്തകൾ പ്രചരിക്കുന്നത്. ഇനിയുളള ജീവിതം മകൾക്ക് വേണ്ടിയാണ്. അവളുടെ ഭാവിക്കാണ് മുൻഗണന . കൂടാതെ നല്ല കഥകൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കും’-മീന പറഞ്ഞു.
നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ആണ് മീനയും നടൻ ധനുഷും വിവാഹിതരാകാൻ പോകുന്നുവെന്ന് പറഞ്ഞത്. ‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവർക്കും പങ്കാളികളികളില്ല. അതുകൊണ്ട് പുതിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ഈ ജൂണില്‍ ഇവര്‍ വിവാഹിതയായേക്കും. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം” – എന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്. പിന്നാലെ രംഗനാഥനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്.
കഴിഞ്ഞ വർഷം ജൂണിൽ ആണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗർ. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്.- ജൂലൈ 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാഗർ യാത്ര പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress, Fake news, Meena, Second marriage