ഒരു ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. രാജീവ് കൃഷ്ണ എന്നയാളാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാജീവ് ഓട്ടോറിക്ഷയില്‍ കയറിയതിനു ശേഷം ഡ്രൈവര്‍ രാംദേവുമായുള്ള (61) സംഭാഷണമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. മുംബൈയിലാണ് സംഭവം. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ യാത്രയാണിതെന്നാണ് രാജീവ് പറയുന്നത്.
ഓട്ടോയില്‍ പോയിക്കൊണ്ടിരിക്കെ അവര്‍ ട്രാഫിക്കില്‍ പെട്ടിരുന്നു. എന്നാല്‍ അവിടെയിറങ്ങി ബാക്കിയുള്ള വഴി നടക്കാമെന്നാണ് രാജീവ് വിചാരിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് ഡ്രൈവര്‍ രാജീവിനോട് സംസാരിക്കാന്‍ തുടങ്ങിയത്. രാജീവിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.
“അവസാന മൂന്ന് കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂറോളം എടുക്കുമെന്നാണ് ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍ കണ്ടത്. അങ്ങനെ ഞാന്‍ മുംബൈയിലെ ട്രാഫിക് ജാമില്‍ കുടുങ്ങി. റിക്ഷയില്‍ നിന്നിറങ്ങി ബാക്കിയുള്ള വഴിയിലൂടെ നടക്കാമെന്ന് ഞാന്‍ ആലോചിക്കുമ്പോഴാണ് ഡ്രൈവര്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങിയത്”.
എത്ര രാജ്യങ്ങളില്‍ പോയിട്ടുണ്ട് എന്നായിരുന്നു ഡ്രൈവര്‍ ചോദിച്ചത്. പിന്നീട് അദ്ദേഹം യൂറോപ്പിലെ 44 രാജ്യങ്ങളുടെ പേര് പറഞ്ഞു. ചില പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും പേരും പറഞ്ഞു. അദ്ദേഹം മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് സ്വദേശിയാണ്. പിന്നീടങ്ങോട്ട് സ്വന്തം സംസ്ഥാനത്തെ 33 ജില്ലകളുടെ പേരും ഗുജറാത്തിലെ 33 ജില്ലകളുടെയും ഉത്തര്‍പ്രദേശിലെ 75 ജില്ലകളുടെയും പേരും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കേട്ടതോടെ രാജീവ് അമ്പരന്ന് പോയി. ട്രാഫിക് ജാമില്‍ കുടുങ്ങിയ ഈ 60 മിനിറ്റ് വളരെ വിലപ്പെട്ടതാണെന്നാണ് രാജീവ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.
View this post on Instagram
എന്നാല്‍, രാംദേവിന്റെ കുടുംബത്തിന് അദ്ദേഹത്തെ സ്കൂളില്‍ വിട്ട് പഠിപ്പിക്കാനുള്ള സാമ്പത്തികശേഷിയൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം എല്ലാം തനിച്ചാണ് പഠിച്ചത്. അക്ഷരമാലയും നമ്പറുകളും എല്ലാം അദ്ദേഹം സ്വയം പഠിച്ചതാണെന്നും പോസ്റ്റില്‍ പറയുന്നു. ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
“നിങ്ങള്‍ ഈ കഥ പറഞ്ഞ രീതി എനിക്കിഷ്ടപ്പെട്ടു. ഈ വീഡിയോയും നിങ്ങളുടെ കാപ്ഷനും എനിക്കിഷ്ടപ്പെട്ടു,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഇത് അമ്പരപ്പിച്ചുവെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. 40,000 ത്തോളം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നല്കിയ ബുള്ളറ്റ് പ്രൂഫ് കാര്‍ ഉപേക്ഷിച്ച് ഡല്‍ഹിയില്‍ തങ്ങളുടെ സ്വന്തം ഓട്ടോയില്‍ യാത്ര ചെയ്യുന്ന യുഎസ് എംബസിയിലെ 4 വനിതാ ഉദ്യോഗസ്ഥരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ ഓഫീസിലേക്ക് ഓട്ടോ ഓടിച്ച് ഇവര്‍ നാലുപേരും പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഔദ്യോഗിക യാത്രകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആവശ്യങ്ങള്‍ക്കും സ്വയം ഓട്ടോ ഓടിച്ചാണ് ഇവര്‍ സഞ്ചരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് ഇവരുടെ ഈ വ്യത്യസ്തമായ യാത്രയെയും തീരുമാനത്തെക്കുറിച്ചും പങ്കുവെച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.