കാസര്‍ഗോഡ്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ടുപേര്‍ കൂടി മരണപ്പെട്ടു. ചെങ്കളയിലെ സി.എ ഹസൈനാര്‍(67) ആണ് ശനിയാഴ്ച വൈകിട്ട് മരിച്ചത്. കുമ്പള കിദൂര്‍ നമ്പെത്തോട് സ്വദേശി കമല (60)യും ശനിയാഴ്ച കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഗുരുതരമായ കരള്‍ രോഗവും ഉണ്ടായിരുന്നു.
ഹസൈനാരെ ആഗസ്റ്റ് 31നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹസൈനാര്‍ ചികില്‍സ തേടിയിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരണം എത്തിയതോടെ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച വൈകിട്ട് സ്ഥിതി മോശമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
Also Read-കൊറോണവൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തി; പ്രതീക്ഷയേകി പുതിയ പഠനം
നായന്മാര്മൂല തന്‍വീര്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പി.ടി.എ പ്രസിഡന്റായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നായന്മാര് മൂല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കാരം നടത്തി. ഭാര്യ: നഫീസ. മക്കള്‍: റസ് വിന്, തസ്ലീന, ജസീം, അഫാഫ്, അന്‍ഷിഫ, നജില്‍. മരുമക്കള്‍: സാജിദ്, മഷൂജ, ജുമാന, അംശിദ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, മൊയ്ദീന്, അബ്ദുല്‍ ഗഫൂര്‍, ഫാത്തിമ, ആയിശ, ഖദീജ, റുഖിയ.
ഇതോടെ കാസര്‍കോട് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 44 ആയി. കോവിഡ് മരണസംഖ്യ ഉയരുന്നത് കാസര്‍കോട്ട് ആശങ്കക്ക് കാരണമായിട്ടുണ്ട്. കോവിഡ് രോഗവ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടത്തിലും ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ജില്ലയില്‍, മൂന്നാംഘട്ടത്തിലാണ് 44 പേര് മരിച്ചത്. തീരദേശ പ്രദേശങ്ങളിലെ രോഗവ്യപനവും പ്രധാന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Death toll rise, Kasargod