ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ മുന്നിലായിരുന്ന കേരളം എങ്ങനെ ഏറ്റവും മോശമായെന്ന ചോദ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തുന്ന സൺഡേ സംവാദിന്‍റെ പ്രൊമോ വീഡിയോയിലാണ് ആരോഗ്യമന്ത്രിയുടെ ചോദ്യം. ഇതേക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ സൺഡേ സംവാദിലുണ്ടാകും.
രാജ്യത്തെ വൈറസിന് രൂപമാറ്റം സംഭവിച്ചോയെന്ന ചോദ്യത്തിനും ആരോഗ്യമന്ത്രി ഇന്ന് മറുപടി പറയും. കൂടാതെ
കോവിഡ് 19നെ പ്രതിരോധിക്കാൻ മൂക്കിൽകൂടി ഒഴിക്കാവുന്ന ഏതെങ്കിലും വാക്സിനുണ്ടോയെന്ന കാര്യത്തിലും മന്ത്രി സംസാരിക്കും. കോവിഡ് മരണം സംബന്ധിച്ച് പുറത്തുവരുന്ന കണക്കുകളിൽ പൊരുത്തക്കേടുണ്ടാകാനുള്ള കാരണവും മന്ത്രി സൺഡേ സംവാദിൽ വിശദീകരിക്കും.
കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് തന്നെ മാതൃകയായിരുന്നു കേരളം. രാജ്യത്ത് ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. ജനുവരി 30ന് ചൈനയിലെ വുഹാനിൽനിന്ന് വന്ന മെഡിക്കൽ വിദ്യാർഥിനിയിലാണ് ആദ്യമായി ഇവിടെ കോവിഡ് റിപ്പോർട്ട് ചെയ്തത്. അന്നുമുതൽ ഫലപ്രദമായ പ്രതിരോധ നടപടികളാണ്
ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നത്. കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ രാജ്യാന്തരതലത്തിൽ പ്രശംസിക്കപ്പെട്ടിരുന്നു.
എന്നാൽ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ
കേരളത്തിലെ പ്രതിദിന രോഗനിരക്ക് ആയിരം പിന്നിട്ട് കുതിച്ചുയർന്നു. സമ്പർക്ക വ്യാപനം രൂക്ഷമായതോടെ നിലവിൽ പ്രതിദിന രോഗനിരക്ക് പതിനായിരവും പിന്നിടുന്ന സ്ഥിതിയിലെത്തി. ഉറവിടമറിയാത്ത രോഗികൾ വന്നതോതിൽ കൂടുന്നത് സംസ്ഥാനത്ത് ആശങ്കാജനകമായ സ്ഥിതവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. രോഗബാധിതർ ദിനംപ്രതി കൂടിയതോടെ സംസ്ഥാനത്തെ പ്രതിരോധ നടപടികളും പാളി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.