ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി
അമിത്ഷാ കോവിഡ് മുക്തനായി. വെള്ളിയാഴ്ച അമിത്ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം കുറച്ചു ദിവസം കൂടി വീട്ടിൽ ഐസൊലേഷനിൽ തുടരുമെന്ന് അദ്ദേഹം ഹിന്ദിയിലുള്ള ട്വീറ്റിൽ വ്യക്തമാക്കി.
തന്റെ ക്ഷേമത്തിനായി പ്രാർഥിച്ചവർക്കും ആശംസകൾ നേർന്നവർക്കു നന്ദി അറിയിക്കുന്നതായി അദ്ദേഹം അറിയിച്ചു.
മോദാന്ത ആശുപത്രിയിൽ തന്നെ ചികിത്സിച്ച എല്ലാഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫുകൾക്കും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് രണ്ടിനാണ് അമിത്ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അമിത് ഷാ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കൊറോണയുടെ പ്രാരംഭ ലക്ഷണം കണ്ടപ്പോൾ തന്നെ ടെസ്റ്റ് ചെയ്തു. റിസല്‍ട്ട് പോസിറ്റീവ് ആണ്. എന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരും ദയവായി നിരീക്ഷണത്തിൽ കഴിയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു-കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചു കൊണ്ട് അമിത്ഷാ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.
അതിനിടെ ഓഗസ്റ്റ് ഒമ്പതിന് അമിത്ഷായ്ക്ക് കോവിഡ് ഫലം നെഗറ്റീവായെന്ന് ബിജെപി അംഗം മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഈ ട്വീറ്റ് പിന്നീട് പിൻവലിച്ചു.
അതേസമയം കോവിഡ് ചികിത്സയ്ക്ക് അമിത്ഷാ എയിംസ് തെരഞ്ഞെടുക്കാത്തതിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തിയിരുന്നു.
അധികാരത്തിലുള്ളവരുടെ പരിലാളനയും രക്ഷാകർതൃത്വവും പൊതു സ്ഥാപനങ്ങൾക്കു ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു തരൂരിന്റെ വിമർശനം.
‘അസുഖം വന്നപ്പോൾ നമ്മുടെ ആഭ്യന്തര മന്ത്രി ഡൽഹിയിലെ എയിംസ് തിരഞ്ഞെടുക്കാതെ അയൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയതിൽ ആശ്ചര്യം തോന്നുന്നു. പൊതുജനത്തിന്റെ ആത്മവിശ്വാസം ഉയർത്താൻ, പൊതുസ്ഥാപനങ്ങൾക്കു ഭരണത്തിലുള്ളവരുടെ രക്ഷാകർതൃത്വവും പരിലാളനയും ആവശ്യമാണ്.’- തരൂർ ട്വിറ്ററിൽ കുറിച്ചു.
കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത മെഡിക്കൽ കോളജിലാണ് അമിത്ഷാ ചികിത്സ തേടിയത്.