ചെന്നൈ: തമിഴ്നാട്ടിൽ അസ്നാരുള്ള എന്ന പേരിൽ ഭീകരവാദ സംഘടന രൂപീകരിക്കാൻ ശ്രമിച്ച 14 പേരെ എൻഐഎ അറസ്റ്റ് ചെയ്തു. ഇവരെ അടുത്തിടെ സൗദി അറേബ്യ ഇന്ത്യക്ക് കൈമാറിയതാണെന്നാണ് വിവരം. ഇവരെ പ്രത്യേക വിമാനത്തിൽ ചെന്നൈയിലെത്തിച്ച ശേഷം പൂനമല്ലി എൻഐഎ പ്രത്യേക കോടതിയിലെത്തിക്കുകയായിരുന്നു. കോടതി ഇവരെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു.
ഭീകരവാദ സംഘടന രൂപീകരിക്കുന്നതിന് ഇവർ പണം ശേഖരിക്കുകയായിരുന്നുവെന്ന് എൻഐഎ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഹസൻ അലി, ഹാരിഷ് മുഹമ്മദ് എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. പണം ശേഖരിക്കുകയും ഇന്ത്യയിൽ ഇസ്ലാമിക ഭരണകൂടം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്താൻ പദ്ധതിയിട്ടുവെന്നും എൻഐഎ പറയുന്നു. ജൂലൈ ഒൻപതിന് കേസുമായി ബന്ധപ്പെട്ട് ചെന്നെ സ്വദേശിയായ സയ്ദ് ബുഖാരി, നാഗപട്ടണം സ്വദേശികളായ ഹസൻ അലി യൂനുസ് മരൈക്കാർ, മുഹമ്മദ് യൂസുഫുദ്ദീൻ ഹാരിഷ് മുഹമ്മദ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം എൻഐഎ സംഘം നടത്തിയ പരിശോധനയിൽ 15 സിം കാർഡുകളും ഏഴ് മെമ്മറി കാർഡുകളും മൂന്ന് ലാപ്ടോപ്പുകളും അഞ്ച് ഹാർഡ് ഡിസ്കുകളും ആറ് പെൻഡ്രൈവുകളും രണ്ട് ടാബുകളും മൂന്ന് സിഡികളും കണ്ടെത്തിയിരുന്നു. കൂടാതെ ചില രേഖകളും മാസികകളും, ബാനറുകളും നോട്ടീസുകളും പോസ്റ്ററുകളും പുസ്തകങ്ങളും പിടിച്ചെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: National investigative agency, NIA, Saudi arabia, Tamil nadu