കൊല്ലം: കാക്കനാട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂര്‍ റസ്റ്റ്ഹൗസില്‍ എത്തിച്ച് മർദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, കൊല്ലം കുണ്ടറയില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍. ആന്റണി ദാസും ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. ഇവരെ ഒളിവില്‍ താമസിപ്പിച്ച ഷൈജു എന്ന ഗുണ്ടയെയും കസ്റ്റഡിയിലെടുത്തു. കുണ്ടറ പാവെട്ടുമൂലയിലെ ഷൈജുവിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസത്തെ പോലെ തന്നെ പ്രതികള്‍ പൊലീസിനെ വീണ്ടും ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. സീനിയർ സിപിഒ ഡാർവിൻ, സിപിഒ രജേഷ് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
കഴിഞ്ഞ ദിവസം പ്രതികള്‍ കുണ്ടറ പടപ്പക്കരയില്‍ ഉണ്ട് എന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെ വടിവാള്‍ വീശിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. പ്രാണരക്ഷാര്‍ഥം പൊലീസ് നാലുറൗണ്ട് വെടിയുതിര്‍ത്തെങ്കിലും രണ്ടുപേരും കായലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
Also Read- മൂന്നാറില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ പാലക്കാട് നിന്നെത്തിയ അയല്‍വാസി വെട്ടിപരിക്കേല്‍പ്പിച്ചു
ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന് നേരെ അന്ന് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കേസില്‍ ആറുപ്രതികളെ പിടികൂടിയിരുന്നു. രണ്ടുപേര്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാനാണ് ഇന്‍ഫോപാര്‍ക്ക് സിഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുണ്ടറയില്‍ എത്തിയത്.
പടപ്പക്കരയില്‍ ആളൊഴിഞ്ഞ വീട്ടില്‍ ഇവര്‍ തമ്പടിക്കുന്നതായി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇവരെ പിടികൂടാന്‍ പടപ്പക്കരയില്‍ എത്തിയപ്പോഴാണ് പൊലീസിന് നേരെ വടിവാള്‍ വീശിയത്. പ്രതികളായ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരെ തേടിയാണ് പൊലീസ് എത്തിയത്.
പൊലീസിനെ കണ്ടപ്പോള്‍ പ്രതികള്‍ ഓടി. പൊലീസ് ഇവരെ പിന്തുടര്‍ന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി പ്രതികള്‍ വടിവാള്‍ വീശിയത്. പ്രാണരക്ഷാര്‍ഥം പൊലീസ് നാലുറൗണ്ട് വെടിയുതിര്‍ത്തു. അതിനിടെ ആന്റണി ദാസും ലിയോ പ്ലാസിഡും കായലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ തടിക്കഷണം ഉപയോഗിച്ച് പൊലീസിന് ആക്രമിക്കുകയായിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.