• HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറത്ത് എസ്.ഐയ്ക്ക് കൈക്കൂലി മൂന്നരലക്ഷം രൂപയും ഐഫോണും; ആദ്യഗഡു 50000 രൂപ വാങ്ങുന്നതിനിടെ പിടിയിൽ

മലപ്പുറത്ത് എസ്.ഐയ്ക്ക് കൈക്കൂലി മൂന്നരലക്ഷം രൂപയും ഐഫോണും; ആദ്യഗഡു 50000 രൂപ വാങ്ങുന്നതിനിടെ പിടിയിൽ

കറുത്ത ഐഫോൺ 14 വാങ്ങിയെങ്കിലും അത് വേണ്ടെന്നും നീല നിറത്തിലുള്ള 256 ജിബിയുള്ള ഐഫോൺ 14 വേണമെന്നായിരുന്നു എസ്ഐയുടെ ആവശ്യം

  • Share this:

    മലപ്പുറം: ഇടനിലക്കാരൻ വഴി വഴി 50,000 രൂപ കൈക്കൂലി വാങ്ങിയ ക്രൈംബ്രാഞ്ച് എസ്.ഐയെ വിജിലൻസ് പിടികൂടി. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ സുഹൈലിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. അന്വേഷണം നടന്നുവരുന്ന വഞ്ചനാ കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സെുഹൈലിനെയും ഇടനിലക്കാരൻ മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിനേയും വിജിലന്‍സ് പിടികൂടിയത്.

    2017ൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പരാതിക്കാരൻ. ഈ കേസിൽ 2019ൽ ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസിൽ ഇദ്ദേഹം ബംഗളുരുവിൽനിന്ന് അറസ്റ്റിലായിരുന്നു. വളരെ വേഗം ജാമ്യം ലഭിച്ചെങ്കിലും, കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുഹൈൽ പരാതിക്കാരനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. കൂടുതൽ വാറണ്ടുകളുണ്ടെന്നും കാണേണ്ടതുപോലെ കണ്ടാൽ കേസിൽനിന്ന് ഊരാൻ സഹായിക്കാമെന്നും പറഞ്ഞു.

    മൂന്നര ലക്ഷം രൂപയും ഐഫോൺ 14 മോഡലും വാങ്ങി നൽകണമെന്നതായിരുന്നു സുഹൈലിന്‍റെ ആവശ്യം. ഇതനുസരിച്ച് കറുത്ത ഐഫോൺ 14 വാങ്ങി ഇടനിലക്കാരനായ മുഹമ്മദ് ബഷീറിനെ ഏൽപ്പിച്ചു. എന്നാൽ തനിക്ക് നീല നിറത്തിലുള്ള മുന്തിയ മോഡൽ ഐഫോൺ(256 ജിബി) വേണമെന്ന ആവശ്യം സുഹൈൽ ഉന്നയിച്ചു. ഇതനുസരിച്ച് 2023 ജനുവരി 23ന് കറുത്ത ഐഫോൺ ഇടനിലക്കാരൻ വഴി തിരികെ നൽകുകയും ചെയ്തു.

    പണവും ആവശ്യപ്പെട്ട ഐഫോണും എത്രയും വേഗം നൽകണമെന്നും, ഇല്ലെങ്കിൽ കേസ് ബലപ്പെടുത്തുമെന്നും സുഹൈൽ നിരന്തരം പരാതിക്കാരനെ ഭീഷണിപ്പെടുത്തി. സാമ്പത്തികപ്രതിസന്ധിയുണ്ടെന്നും കുറച്ചു സാവകാശം വേണമെന്നും സുഹൈലിനെ പരാതിക്കാരൻ അറിയിച്ചു. എസ്.ഐയുടെ ഭീഷണി അസഹനീയമായതോടെ യുവാവ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനെ നേരിട്ട് കണ്ടു പരാതി നൽകി. ഇതോടെ കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐയെ പിടികൂടാൻ വിജിലന്‍സ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന് മനോജ് എബ്രഹാം നിർദേശം നൽകി.

    Also Read- പ്രവാസി മലയാളിയോട് കൈക്കൂലിയായി 20000 രൂപയും കുപ്പിയും വാങ്ങിയ അസിസ്റ്റന്‍റ് എഞ്ചിനിയർ വിജിലൻസ് പിടിയിൽ

    വിജിലന്‍സ് സംഘത്തിന്‍റെ നിർദേശാനുസരണം ഇക്കഴിഞ്ഞ 24 ന് നീല നിറത്തിലുള്ള ഐ ഫോണ്‍ 14 (256 ജിബി) വാങ്ങി സബ് ഇന്‍സ്‌പെക്ടര്‍ സുഹൈല്‍ നിര്‍ദേശിച്ച പ്രകാരം ഇരിങ്ങാലക്കുടയിലുള്ള ഇടനിലക്കാരൻ ഹാഷിമിനെ ഏൽപ്പിച്ചു. ഇതോടെ നേരത്തെ ആവശ്യപ്പെട്ട 3.5 ലക്ഷം രൂപ ഗഡുക്കളായി നൽകിയാൽ മതിയെന്ന് സുഹൈൽ പരാതിക്കാരനെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആദ്യ ഗഡു 50000 രൂപ സുഹൈൽ ആവശ്യപ്പെട്ട പ്രകാരം ആദ്യ ഇടനിലക്കാരനായിരുന്ന മുഹമ്മദ് ബഷീറിനെ ഇന്ന് ഉച്ചയോടെ ഏൽപ്പിച്ചു. മുഹമ്മദ് ബഷീറിനെ പിന്തുടർന്ന വിജിലൻസ് സംഘം, സുഹൈലിന് പണം കൈമാറുന്ന സമയം ഇരുവരെയും പിടികൂടുകയായിരുന്നു ഇവരെ ബുധനാഴ്ച വിജിലൻസ് കോടതിയിൽ ഹാജരാക്കും.

    Published by:Anuraj GR
    First published: