കണ്ണൂർ: ബോംബേറിൽ (Bomb Attack) ജിഷ്ണു എന്ന യുവാവ് കൊല്ലപ്പെട്ട (Murder) സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏച്ചുർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. ഏച്ചുരിൽ നിന്നും വരന്‍റെ വീട്ടിലേക്ക് സംഘം ചേർന്ന് എത്തിയവരാണ് ബോംബ് എറിഞ്ഞത്. ഈ സംഘത്തിൽ പെട്ട ആളാണ് അക്ഷയ് എന്ന് എസിപി പി.പി സദാന്ദൻ പറഞ്ഞു. വിവാഹ പാർട്ടിക്കു നേരെ മിഥുനും അക്ഷയുമാണ് ബോംബ് എറിഞ്ഞത്. ഇരുവരും മൂന്ന് തവണ ബോംബെറിഞ്ഞു. ഇതിൽ അക്ഷയ് എറിഞ്ഞ ബോംബാണ് ഇവരുടെ തന്നെ സംഘാംഗമായിരുന്ന ജിഷ്ണുവിന്‍റെ തലയിൽ വീണ് പൊട്ടിയത്. കേസിലെ ഒന്നാം പ്രതിയാണ് അക്ഷയ്. സംഭവത്തിൽ മിഥുൻ ഇപ്പോഴും ഒളിവിലാണ്.
കല്യാണവീട്ടിൽ തലേദിവസമുണ്ടായ സംഘർഷത്തെ തുടർന്നാണ് ബോംബാക്രമണവും ഒരാളുടെ ദാരുണമരണവും ഉണ്ടായത്. തോട്ടട സ്വദേശിയായ ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ബോംബ് പൊട്ടി ഇയാളുടെ തല ചിന്നിച്ചിതറുകയായിരുന്നു. സംഭവത്തിൽ റിജുൽ സി കെ, സനീഷ്, അക്ഷയ് പി, ജിജിൽ എന്നിവരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഏറുപടക്കം വാങ്ങി സ്ഫോടകവസ്തുക്കൾ വീണ്ടും ചേർത്താണ് നാടൻ ബോംബുണ്ടാക്കിയത് എന്നും പോലീസ് പറയുന്നു. ബോംബ് ഉണ്ടാക്കാൻ ഇവർക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും സംഘം തന്നെയാണ് ബോംബ് ഉണ്ടാക്കിയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മൂന്നു തവണയാണ് ഇവർ ബോംബെറിഞ്ഞത്. ഇതിൽ ഒരു തവണയാണ് ബോംബ് പൊട്ടിയത്. പൊട്ടാത്ത ബോംബ് പൊലീസ് പിന്നീട് നിർവീര്യമാക്കി.
സ്ഫോടനത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇന്ന് രാവിലെയോടെ പുറത്ത് വന്നിരുന്നു. കല്യാണത്തിന്റെ ബാന്റ് മേളം കടന്നുപോകുമ്പോഴാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആളുകൾ പരക്കം പായുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സിസി ടി വി ദൃശ്യങ്ങളും, വിവാഹത്തോട് അനുബന്ധിച്ച് എടുത്ത ഫോട്ടോകളും വീഡിയോകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽനിന്നാണ് പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചത്.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്ന് ഗൂഢാലോചനയെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
Also Read- Bomb Attack | ജിഷ്ണു മരിച്ചത് സുഹൃത്തുക്കൾ നടത്തിയ ബോംബേറിൽ; രണ്ടുപേർ കസ്റ്റഡിയിൽ
വിവാഹത്തിന് എത്തിയ അക്രമി സംഘം ബോംബ് കൂടാതെ മാരക ആയുധങ്ങളും കൈവശം കരുതിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും കൂടുതൽ അന്വേഷണം ഉണ്ടാവും. ഉച്ചക്ക് രണ്ടു മണിയോടെയാണ് തോട്ടടയിൽ വെച്ച് വിവാഹ സംഘത്തിന് നേരെ ബോംബേറുണ്ടായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സംഘാഗംങ്ങൾ തന്നെയാണ് ബോംബെറിഞ്ഞത്. മറ്റൊരാൾക്ക് നേരെ എറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയിൽ തട്ടി പൊട്ടി തെറിക്കുകയായിരുന്നു.
ബോംബ് അക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള സൽക്കാര പരിപാടിയിലെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പാട്ട് വെയ്ക്കുന്നതിനെ ചൊല്ലിയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായത്. ചാലാട് ഉള്ള വധു ഗൃഹത്തിൽ നിന്ന് വിവാഹസംഘം മടങ്ങുമ്പോൾ തോട്ടട വെച്ചാണ് ബോംബേറ് ഉണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bomb attack, Crime news, Kannur District, Kannur News