Exclusive | ബാലഭാസ്കർ: 'പൂന്തോട്ട'ത്തിലെ ശലഭവും ഇരയും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ബാലഭാസ്കർ അപകടത്തിൽപ്പെട്ടതറിഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയവരുടെ കൂട്ടത്തിൽ പൂന്തോട്ടത്തിലെ ആളുകളും ഉണ്ടായിരുന്നു. ലതയുടെ സഹോദരൻ നാരാണയന്റെ മകനാണ് ബാലഭാസ്കറിന്റെ വാഹനം ഓടിച്ചിരുന്ന അർജുൻ.
ബാലഭാസ്കർ വിളിക്കും. നീ എവിടെ, എന്ന ചോദ്യത്തിന് ചിലപ്പൊഴൊക്കെ പാലക്കാട് ആണെന്ന് ബാലഭാസ്കർ പറയും. രവിയേട്ടന്റെ വീട്ടിലാണെന്നും ലത ചേച്ചിയുടെ അടുത്താണെന്നും പറയും. ബാലഭാസ്കറിന്റെ അച്ഛന്റെ കുടുംബ വേരുകൾ പാലക്കാട് ഉണ്ടാകമെന്ന ധാരണയിൽ ബാലഭാസ്കറും കുടുംബവും ബന്ധു വീട്ടിലാണെന്നായിരുന്നു സുഹൃത്തുക്കളിൽ പലരുടെയും ധാരണ. അങ്ങനെ പൂന്തോട്ടം എന്നാൽ ബാലഭാസ്കറിന്റെ ബന്ധുവീടാണെന്നും രവിയേട്ടനും ലത ചേച്ചിയും ബന്ധുക്കളാണെന്നും പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നു. ലക്ഷ്മി ഗർഭിണിയായ കാലഘട്ടത്തിലും പിന്നീട് പ്രസവിച്ച് ആശുപത്രിയിൽ കിടന്ന ദിവസങ്ങളിലും ലത ശുശ്രൂഷിക്കാനുണ്ടായിരുന്നു. അവരുടെ സ്നേഹത്തെക്കുറിച്ച് ബാലഭാസ്കർ പലപ്പൊഴും വാചാലനാകുമായിരുന്നു. പൂന്തോട്ടത്തിലെ ശലഭമായിരുന്നു അപ്പോൾ ബാലഭാസ്കർ.
അപകടം കഴിഞ്ഞുള്ള ദിവസങ്ങളിൽ സംഭവിച്ചത്
ബാലഭാസ്കർ അപകടത്തിൽപ്പെട്ടതറിഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയവരുടെ കൂട്ടത്തിൽ പൂന്തോട്ടത്തിലെ ആളുകളും ഉണ്ടായിരുന്നു. ലതയുടെ സഹോദരൻ നാരാണയന്റെ മകനാണ് ബാലഭാസ്കറിന്റെ വാഹനം ഓടിച്ചിരുന്ന അർജുൻ. ആശുപത്രിയിൽ വച്ച് ലതയും വിഷ്മുവും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അതിതീവ്രമായ ചർച്ചകൾ നടത്തിയിരുന്നു. എടിഎം കാർഡുകളെക്കുറിച്ചും ചെക്കുകളെക്കുറിച്ചും മെഡിക്കൽ ഇൻഷ്വറൻസിനെ കുറിച്ചുമായിരുന്നു ചർച്ച. അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിയുടെ വിരലടയാളം ഐസിയുവിനുള്ളിൽ കടന്നു കയറി ചെക്കിൽ പതിപ്പിക്കാൻ ശ്രമിച്ച ഇവരിൽ ചിലരെ ആശുപത്രി അധികൃതർ കയ്യോടെ പിടികൂടുകയും ചെയ്തിരുന്നു.
advertisement
ഇവർ തങ്ങിയിരുന്ന അതേ നിലയിലെ ഒരു മുറിയിൽ ബാലഭാസ്കറിന്റെ അച്ഛനും അമ്മാവനും ഉണ്ടായിരുന്നു.എന്നാൽ അച്ഛനോട് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിഷ്ണുവോ തമ്പിയോ ആലോചിച്ചിരുന്നില്ല. ബാലഭാസ്കറിന്റെ കുടുംബം ശരിക്കും അവഗണിക്കപ്പെട്ട ദിവസങ്ങളായിരുന്നു അത്. ബാലഭാസ്കറിന്റെ മരണ ശേഷം ലതയായിരുന്നു ലക്ഷ്മിയുടെ രക്ഷിതാവും മാനേജറും. തമ്പി,വിഷ്ണു, ലത ഇവരിൽ ആരുടെയെങ്കിലും അനുമതി ഉണ്ടെങ്കിലെ ലക്ഷ്മിയെ കാണാൻ കഴിയൂ എന്നതായിരുന്നു അവസ്ഥ.ബാലഭാസ്കറിന്റെ ബന്ധുക്കൾ മാത്രമല്ല ലക്ഷ്മിയുമായി അത്രയേറെ അടുപ്പമുണ്ടായിരുന്ന പലരും ലത വരച്ച നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്നിട്ടില്ല.
advertisement

ബാലഭാസ്കറും കുടുംബവും
ഹിരണ്മയയിലെ നിയന്ത്രണങ്ങൾ
ലതയും വിഷ്ണുവും തമ്പിയും ചേർന്നാണ് ബാലഭാസ്കറിന്റെ വീട്ടിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സിസിടിവി നിരീക്ഷണം, അതിന്റെ നിയന്ത്രണം വിഷ്ണുവിന്റെയും തമ്പിയുടെയും ഫോണിൽ. ഹിരണ്മയയിൽ ആരെ കടത്തിവിടണം ആരെ ആട്ടിയകറ്റണം എന്നൊക്കെ തീരമാനിക്കപ്പെട്ടിരുന്നു. ബാലഭാസ്കറിന്റെ ബന്ധുക്കളെ പോലും വളരെ നേരം പുറത്ത് നിറുത്തിയിട്ടാണ് വീടിനുള്ളിലേക്ക് കടത്തിവിട്ടത്.ലക്ഷ്മിയുടെ സഹപാഠികളെ ആട്ടിയകറ്റിയ സംഭവവും ഉണ്ടായിരുന്നു. ഈ കാലത്ത് ലക്ഷ്മിയോടോ ലക്ഷ്മിയുടെ അമ്മയോടോ സംസാരിക്കണമെങ്കിൽ ലതയുടെ ഫോണിൽ വിളിക്കേണ്ട ഗതികേടാണ് പലരും നേരിട്ടത്. ഇതോടെയാണ് പൂന്തോട്ടം ബാലഭാസ്കറിനെ മാത്രമല്ല ലക്ഷ്മിയേയും ഇരയാക്കുകയാണെന്ന് കെ.സി ഉണ്ണിക്ക് തോന്നിയത് . അതുകൊണ്ടാണ് അദ്ദേഹം ലക്ഷ്മി ആപത്തിലാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്.
advertisement
ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ
ബാലഭാസ്കറിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ഡോ രവീന്ദ്രൻ തന്നെ ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒരു നട്ടുച്ചയ്ക്ക് ഡോ രവീന്ദ്രനും ലതയും പൂന്തോട്ടത്തിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചുവരുത്തി വാർത്താസമ്മേളനം നടത്തി. വാർത്താസമ്മേളനത്തിനിടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബാലഭാസ്കറിന് ചെർപ്പളശ്ശേരിയിൽ സ്ഥലം ഉള്ള കാര്യവും ഡോ രവീന്ദ്രൻ സമ്മതിച്ചു. ഒപ്പം 15 വർഷമായി ബാലഭാസ്കർ അവരുടെ നിയന്ത്രണത്തിലാണെന്നും അവരോടുള്ള ഇഷ്ടം ബാലഭാസ്കറിന് സ്വന്തം വീട്ടുകാരോട് ഇല്ലെന്നും പ്രഖ്യാപിച്ചു. രേഖകളോ കണക്കോ ഇല്ലാതെ ലക്ഷക്കണക്കിന് രൂപയാണ് ബാലഭാസ്കറിൽ നിന്ന് ഡോ രവീന്ദ്രനും ലതയും വാങ്ങിയതെന്ന് ബാലഭാസ്കറിന്റെ ടീമിലുണ്ടായിരുന്ന പലരും വെളിപ്പെടുത്തിയിട്ടുമുണ്ട്.
advertisement

മാനേജരിൽ നിന്ന് ലത വാങ്ങിയ ലക്ഷങ്ങൾ
ബാലഭാസ്കറിന്റെ മാനേജറായിരുന്ന ഒരു സുഹൃത്ത് ചില സ്വകാര്യ ആവശ്യങ്ങളെ തുടർന്ന് ജോലി മതിയാക്കിയിരുന്നു. അവരുടെ വീട്ടിൽ സാമ്പത്തിക ഇടപാടുകൾ തീർക്കാൻ പോയ സംഘത്തിൽ ലതയുമുണ്ടായിരുന്നു. പ്രകാശ് തമ്പി. ബാന്റിലെ സഹപ്രവർത്തകൻ ലത എന്നിവരാണ് അന്ന് അവിടെ പോയത്. 45 ലക്ഷം രൂപയാണ് മാനേജർ തിരികെ നൽകിയത്.ഇതിൽ 30 ലക്ഷം രൂപ ലത പാലക്കാട്ടേക്ക് കൊണ്ടു പോയെന്നും ബാക്കി തുക തമ്പിയും ഒപ്പമുണ്ടായിരുന്ന വ്യക്തിയും ചേർന്ന് തിരുവനന്തപുരത്ത് എത്തിച്ചു എന്നും ബാലഭാസ്കറിന്റെ അച്ഛനോട് ബാന്റിലെ സഹ പ്രവർത്തകൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
advertisement
ഒരു സംഗീത പരിപാടിക്കിടെയാണ് ബാലഭാസ്കറും ഡോ രവീന്ദ്രനും പരിചയപ്പെട്ടത്. അതിന് ശേഷം പൂന്തോട്ടത്തിലും ബാലഭാസ്കർ പരിപാടി നടത്തിയിരുന്നു. ഒരിക്കൽ ഒപ്പം പോയ അമ്മാവൻ ബി ശശികുമാർ അവിടെ കണ്ടതും നേരിട്ടതുമായ അനുഭവങ്ങളിൽ നിന്ന് ബാലഭാസ്കറിനെ പൂന്തോട്ടവുമായുള്ള ബന്ധം നമുക്ക് യോജിച്ചതല്ലെന്ന് വിലക്കുകയും ചെയ്തിരുന്നു.
സ്നേഹിക്കുന്നവരെ അഗാധമായി വിശ്വസിച്ചിരുന്ന ബാലഭാസ്കർ സാമ്പത്തിക കാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും തമ്പിയോടും പൂന്തോട്ടത്തിലുള്ളവരോടും വിഷ്ണുവിനോടും പങ്കുവച്ചിരുന്നു. മാനേജറായി ഒപ്പമുണ്ടായിരുന്നവർ സാമ്പത്തിക കാര്യങ്ങളിൽ ഇടപ്പെട്ടിരുന്നുവെന്നും വ്യക്തമാണ്. ഇതൊക്കെ ചിലപ്പോൾ ആരുടെ ജീവിതത്തിലും സംഭവിക്കാം. എന്നാൽ ബാലഭാസ്കർ ആശുപത്രിയിലായതു മുതൽ ഇവരൊക്കെ മറ്റാരൊക്കെയോ ആയി മാറിയെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് ബാലഭാസ്കറിന്റെ കുടുംബത്തിന്
advertisement
സംശയങ്ങളും ദുരൂഹതകളും ബലപ്പെടുന്നത്.

സംശയങ്ങൾ
ബാലഭാസ്കർ പൂന്തോട്ടത്തിലെ ഇരായായിരുന്നുവോ?
എന്തിനാണ് ബന്ധുക്കളെ ഭയക്കുന്നത്?
എന്തിനാണ് ബന്ധുക്കളെ ഒഴിവാക്കുന്നത്?
ബന്ധങ്ങൾ സുതാര്യമായിരുന്നെങ്കിൽ എന്തിന് ബന്ധുക്കളെ ഭയക്കണം?
എന്തിന് അകൽച്ച കാണിക്കണം?
സാമ്പത്തിക ഇടപാടകളിൽ കൃത്രിമത്വം നടത്തിയിട്ടില്ലങ്കിൽ എന്തിന് കെ സി ഉണ്ണിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തു?
അദ്ദേഹത്തെ കോടതി കയറ്റുമെന്ന് ഭീഷണിപ്പെടുത്തി?
പൂന്തോട്ടത്തിലെ പഴയ ജീവനക്കാരെ പിരിച്ചുവിട്ടു.?
ഏറ്റവും ഒടുവിൽ ഡ്രൈവർ അർജുൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചിയിലെ ട്രിബ്യൂണലിനെ സമീപച്ചപ്പോഴും ഹർജിയിലൂടെ നിരത്തിയത് നുണകളായിരുന്നു. പൂന്തോട്ടത്തിൽ ചികിത്സയിലായിരുന്നു അർജുൻ അസ്സമിലേക്ക് പോയെന്ന് ക്രൈം ബ്രാഞ്ചുകാരോട് പൂന്തോട്ടം നുണ പറഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ഹർജിയിലെ കണക്കുകൾ. 80 ലക്ഷം രൂപ അർജുൻ ചികിത്സയ്ക്ക് വേണ്ടി പൂന്തോട്ടത്തിൽ ചെലവഴിച്ചുവെന്നാണ് ഹർജിയിലെ വാദം.

കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് ലതയുടെ ഒരു ഫോൺ സംഭാഷണം മാത്രമാണ് കേട്ടത്, അതും അപകടം സംഭവിച്ച് നിമിഷങ്ങൾ പിന്നിടും മുമ്പ്. ക്രൈം ബ്രാഞ്ച് സംഘം പൂന്തോട്ടത്തിൽ പോയിരുന്നു, അവിടമാകെ ചുറ്റിനടന്ന് കണ്ടിരുന്നു. എന്നിട്ടും സംശയങ്ങൾ ദുരികരിക്കുന്നതിൽ അവർ പരാജയപ്പെട്ടു. സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്, ബാലഭാസ്കർ പൂന്തോട്ടത്തിലെ ശലഭമായിരുന്നോ ഇരയായിരുന്നോ എന്ന് അന്വേഷണം പൂർത്തിയാകുമ്പോൾ വ്യക്തമാകും. അതറിയും വരെ ക്ഷമയോടെ കാത്തിരിക്കാം.
(തുടരും)
Location :
First Published :
August 10, 2020 10:05 AM IST