കൊല്ലം: വീടിന് മുന്നിൽ മദ്യപസംഘം ബഹളമുണ്ടാക്കുന്ന സംഭവത്തിൽ പരാതി നൽകാനെത്തിയ യുവതിയോട് ഫോണിൽ പൊലീസുകാരൻ ചുംബനം ആവശ്യപ്പെട്ടതായി പരാതി. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു ജോണിനെതിരെ (43) കേസെടുത്തു. കലയപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
വീടിന് മുന്നില്‍ സ്ഥിരമായി മദ്യപസംഘം നടത്തുന്ന ബഹളത്തിനെതിരെ നാല് ദിവസം മുമ്പാണ് യുവതി കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിക്കൊപ്പം യുവതിയുടെ ഫോൺ നമ്പരും എഴുതി വാങ്ങിയിരുന്നു. അതിനുശേഷം പൊലീസ് എതിര്‍ കക്ഷികളെ വിളിപ്പിച്ച് താക്കീത് നല്‍കി വിട്ടയച്ചു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലാണ് പരാതിക്കാരിയുടെ മൊബൈലില്‍ ബിജു ജോണ്‍ വിളി തുടങ്ങിയത്. അശ്ലീല സംഭാഷണം നടത്തുകയും ചുംബനം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് യുവതി പരാതി നൽകിയത്.
ബിജു ജോണിനെതിരെ കൊട്ടാരക്കര ഡി വൈ. എസ്. പി ആര്‍. സുരേഷിനാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തി ബിജു ജോണിനെതിരെ എഫ്. ഐ. ആര്‍ രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. അച്ചടക്ക നടപടിക്കായി റൂറല്‍ എസ്. പി കെ. ബി. രവിക്ക് റിപ്പോര്‍ട്ടു നല്‍കി. ഇതിന്റെ അടിസ്ഥാനത്തിൽ ബിജു ജോണിനെ സസ്പെൻഡ് ചെയ്യുമെന്നാണ് സൂചന. ഓണദിവസം നാട്ടിൽ തല്ലുണ്ടാക്കിയ സംഭവത്തിൽ കൊട്ടാരക്കര സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരനെതിരെ അന്വേഷണം നടക്കുന്നുണ്ട്. നെല്ലിക്കുന്നം സ്വദേശിയായ രതീഷ് എന്ന സിവിൽ പൊലീസ് ഓഫീസർക്കെതിരെയാണ് അന്വേഷണം.
Also Read-
കോട്ടയത്ത് മാസ്ക് വെച്ചില്ലെന്ന് പറഞ്ഞ് യുവാവിന്റെ കാലൊടിച്ച ഗ്രേഡ് എസ് ഐക്ക് സസ്പെൻഷൻനേരത്തെ കൊട്ടാരക്കര സ്റ്റേഷനിലെ വനിത സെല്ലില്‍ വനിത എസ്. ഐമാര്‍ തമ്മില്‍തല്ലിയ സംഭവം നാണക്കേടായി മാറിയിരുന്നു. ഇവരെ പിന്നീട് പിങ്ക് പൊലീസ് ഡ്യൂട്ടിയിലേക്ക് മാറ്റി നിയമിച്ചിരുന്നു. കൊട്ടാരക്കര വനിതാസെല്ലിൽ സീനിയോറിട്ടിയെ ചൊല്ലി ഏറ്റുമുട്ടിയ വനിതാ എസ് ഐമാരെയാണ് സ്ഥലംമാറ്റിയത്. എസ് ഐമാരായ ഫാത്തിമ ത്രെസിയ, ഡെയ്സി ലൂക്കോസ് എന്നിവരെയാണ് പിങ്ക് പട്രോൾ സംഘത്തിലേക്ക് സ്ഥലംമാറ്റിയത്. റൂറൽ എസ് പിയുടെ ഓഫീസ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കുകയായിരുന്നു. വനിതാ എസ് ഐ ആർ സുശീലാമ്മയ്ക്ക് പകരം വനിതാസെൽ എച്ച് എച്ച് ഒയുടെ ചുമതല നൽകി.
സി.ഐ ആയി പ്രൊമോഷൻ കാത്തിരുന്നവരാണ് ഏറ്റുമുട്ടിയ എസ്ഐമാർ. ഉദ്യോഗസ്ഥർ ഏറ്റുമുട്ടിയത് ഗുരുതര കുറ്റമാണെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് എസ് ഐമാരായ ഫാത്തിമയും ഡെയ്സിയും ഏറ്റുമുട്ടിയത്. വനിതാ സെൽ സി ഐയായിരുന്ന ബി സുധർമ്മ വിരമിച്ചതിന് ശേഷം പകരം നിയമനം നടന്നിരുന്നില്ല. ഇതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഏറെനാളായി വനിതാ സെല്ലിൽ ഒന്നിച്ച് ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.
Also Read-
രണ്ട് പെൺമക്കളെ പീഡിപ്പിച്ച നരാധമന് നാലു ജീവപര്യന്തം തടവിന് ശിക്ഷ; മഞ്ചേരി കോടതിയുടെ വിധികൾ രണ്ടാഴ്ചയ്ക്കിടെവനിതാ പൊലീസ് സ്റ്റേഷനിൽ ഏറ്റുമുട്ടിയ എസ് ഐമാരിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. പൊതു ജനസമക്ഷമായിരുന്നു വനിതാ എസ്ഐമാരുടെ കൈയാങ്കളി. വനിതാ സ്റ്റേഷനിൽ എസ്ഐയുടെയും എസ്എച്ച്ഒ യുടെയും ചുമതല വഹിച്ചു വന്നിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി. കൊട്ടാരക്കരയിലേക്ക് പുനർ നിയമനമായതോടെയാണ് ഇന്നലെ ചുമതലയേക്കാൻ ഡെയ്സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച ഒരറിവും ഫാത്തിമക്കു ലഭിച്ചിരുന്നില്ല. ഇതു മൂലം ചുമതല ഒഴിയാൻ അവർ വിസമ്മതിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.