പ്രിയരേ, മലയാളിയായ ആ വൈറൽ റീൽസ് ഗായകൻ ഇന്ന് ജീവിച്ചിരിപ്പില്ല; പുറത്തുവരുന്നത് 13 വർഷങ്ങൾക്ക് മുൻപുള്ള ശബ്ദം
- Published by:meera_57
- news18-malayalam
Last Updated:
ഈ ഗാനവുമായി യൂട്യൂബ്, ഇൻസ്റ്റഗ്രാം പ്ലാറ്റുഫോമുകളിൽ നിറയെ വീഡിയോകൾ ഇതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു. രസമുള്ള ഈണവും ശബ്ദവുമാണ് ഗാനത്തിന്റെ ഹൈലൈറ്റ്
മലയാളിയും നാടൻ പാട്ടും (folk song) തമ്മിലെ ബന്ധം എപ്പോൾ, എന്നുമുതൽ തുടങ്ങി എന്നതിന് കൃത്യമായ ഒരു ഉത്തരം നൽകുക പ്രയാസമാകും. പക്ഷേ, ഈ ഗാനങ്ങൾ ജനകീയമാക്കിയ ചിലരുണ്ട്. അത്തരത്തിൽ മലയാളിയുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് നടൻ കലാഭവൻ മണിയുടേതാകും. തന്റെ പിതാവ് ഒരു രസത്തിനു പാടിയിരുന്ന ഗാനങ്ങൾ പലതും മണി ക്യാസറ്റിലേക്കാക്കി ശ്രോതാക്കളുടെ മുന്നിലെത്തിച്ചു. ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ..., കണ്ണിമാങ്ങാ പ്രായത്തിൽ..., മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ... പോലുള്ള ഗാനങ്ങൾ മണിയുടെ ശബ്ദത്തിൽ പ്രേക്ഷകർ ആസ്വദിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ ചുവടുപിടിച്ച് പിന്നെയും പലരും നാടൻ പാട്ടുകൾ പുറത്തിറക്കി
advertisement
അതിനുശേഷം സോഷ്യൽ മീഡിയ യുഗം ആരംഭിച്ചപ്പോഴേക്കും മണി കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞു. അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ മാത്രം ബാക്കിയായി. റീൽസ് കാലത്ത് എള്ളോളം തരി പൊന്നെന്തിനാ... പോലുള്ള ഗാനങ്ങൾ ട്രെൻഡിങ് എന്ന പേരിൽ വിളിക്കപ്പെട്ടു തുടങ്ങി. മറഞ്ഞിരുന്ന നാടൻ പാട്ട് കലാകാരന്മാർ പലരും ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിലൂടെ പുറംലോകത്തെത്തി. അക്കൂട്ടത്തിലാണ് മണമുള്ള പൂനുള്ളി മുടിയിൽ ചൂടി, മണിക്കുട്ടി നീയെന്റെ മനസ് നുള്ളി... എന്ന ഗാനം റീൽസുകളിൽ ഇടം നേടിയത്. ഇറങ്ങുന്ന റീലുകൾ എല്ലാം സൂപ്പർഹിറ്റ് (തുടർന്ന് വായിക്കുക)
advertisement
നാട്ടിൻപുറത്തെ ഒരു പ്രൈവറ്റ് ബസിൽ രാവിലെ കോളേജ് സുന്ദരിമാർ കയറുന്ന സമയം അവരുടെ ചിരികൾക്കിടെ ഈ ഗാനം സ്പീക്കറിൽ കേട്ടാൽ എങ്ങനെയുണ്ടാകും എന്ന് ഓർത്താൽ തന്നെ മനോഹരമായ ഒരു ദൃശ്യം മനസ്സിൽ വിരിയും. ഈ ഗാനവുമായി യൂട്യൂബ്, ഇൻസ്റ്റഗ്രാം പ്ലാറ്റുഫോമുകളിൽ നിറയെ വീഡിയോകൾ ഇതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു. രസമുള്ള ഈണവും ശബ്ദവുമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ഒടുവിൽ ഗായകനെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് നടുക്കുന്ന ആ വിവരം അറിയാൻ കഴിഞ്ഞത്
advertisement
ചുവപ്പ് പട്ടുചുറ്റി കഴുത്തിൽ പൂമാല അണിഞ്ഞ് നടൻ ഭീമൻ രഘു അഭിനയിച്ച താകൃതാളം നല്ല താകൃതാളം... എന്ന ഗാനത്തിന് പിന്നിലെ ശബ്ദവും അദ്ദേഹത്തിന്റേത് തന്നെ. മലയാളി പലപ്പോഴായി കേട്ടുപരിചയിച്ച ചില ഭക്തിഗാനങ്ങളും പാടിയത് ഇദ്ദേഹമാണ്. തന്റെ ഗാനങ്ങൾ ഇങ്ങനെ ജനം ഏറ്റുപിടിക്കുന്നത് കാണാൻ ആ ഗായകൻ ഇന്ന് ജീവിച്ചിരിപ്പില്ല. ഗായകന്റെ പേര് പ്രദീപ് ഇരിഞ്ഞാലക്കുട
advertisement
പാട്ടുവർത്തമാനത്തിലൂടെ പ്രേക്ഷകർ പരിചയിച്ച ദിവാകൃഷ്ണ വിജയകുമാർ എന്ന സംഗീത ഗവേഷകനാണ് ആ ഗായകൻ വിടപറഞ്ഞ് വർഷങ്ങളായി എന്ന വിവരം പുറത്തുവിട്ടത്. പ്രദീപ് ഇരിഞ്ഞാലക്കുട തന്റെ 37-ാം വയസിൽ അന്തരിച്ചു. 13 വർഷങ്ങൾക്ക് മുൻപ് കേട്ടിരുന്ന അദ്ദേഹത്തിന്റെ സ്വരമാണ് ഇപ്പോൾ നിങ്ങളിലേക്ക് എത്തുന്നത്. 'ഇന്നലെ ഈ നേരത്ത് നീ ഉമ്മറ തിണ്ണയില്... ഇന്നീ നേരത്ത് നീ ആറടി മണ്ണില്' എന്ന അദ്ദേഹത്തിന്റെ ഗാനം ഇന്ന് കേൾക്കുമ്പോൾ അറംപറ്റുന്നതുപോലെ തോന്നിയേക്കാം (ചിത്രം: ദിവാകൃഷ്ണ വിജയകുമാർ)
advertisement
ദിവാകൃഷ്ണ പുറത്തുവിട്ട ഈ വിവരം പലർക്കും പുതിയതായിരുന്നു. തങ്ങളുടെ മനസിലെ ഞെട്ടലും അമ്പരപ്പും അവർ കമന്റ് സെക്ഷനിൽ പങ്കിട്ടു. 'നല്ല പാട്ടുകൾ ആയിരുന്നു, മരിച്ചു എന്നറിഞ്ഞപ്പോൾ വല്ലാത്ത വിഷമം', 'ജീവിച്ചിരിക്കുമ്പോൾ അറിയപ്പെടണം, അംഗീക്കരിക്കപ്പെടണം, ആഘോഷിക്കപ്പെടണം... ശേഷം...വേണ്ടാന്നല്ല.. എങ്കിലും', 'ഈ പാട്ടുകൾ എല്ലാം കേട്ടിട്ടുണ്ട് അതുപോലെ പാട്ടുകൾ എല്ലാം ഒരുപാട് ഇഷ്ടവും ആണ് ഇദ്ദേഹത്തിന്റെ പാട്ടാണെന്നും അറിയാം പക്ഷേ മരിച്ചു എന്ന് അറിയില്ലായിരുന്നു' എന്നെല്ലാം കമന്റിൽ കാണാം









