കൊച്ചി: വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിൻ്റെ (Dileep) മൊബെൽ ഫോണുകൾ കിട്ടിയേ തീരൂ എന്ന് ക്രൈം ബ്രാഞ്ച് (Crime Branch). നിർണ്ണായക തെളിവുകൾ ദിലീപിൻ്റെ പഴയ മൊബൈൽ ഫോണിലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. റെയ്ഡിന് വീട്ടിലെത്തിയപ്പോൾ പിടിച്ചെടുത്തത് ദിലീപ് അപ്പോൾ ഉപയോഗിക്കുന്ന ഫോൺ ആയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് പഴയ ഫോൺ അല്ല എന്ന് മനസ്സിലായത്.
ദിലീപിന്റെ അനുജൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ഫോണുകളും മാറിയതായി തെളിഞ്ഞിട്ടുണ്ട്. ഇവരെല്ലാവരും ഒരേ ദിവസം തന്നെയാണ് മൊബൈലുകൾ മാറിയത് എന്നതും സംശയം ജനിപ്പിക്കുന്നു. ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. മൊബൈൽ ഫോണുകൾ ദിലീപിന്റെ അഭിഭാഷകരുടെ കയ്യിൽ ഏൽപ്പിച്ചെന്നാണ് സൂചന. ദിലീപിന്റെയും അനൂപിന്റെയും രണ്ടും സൂരജിന്റെ ഒരു ഫോണും ബന്ധു അപ്പുവിന്റെ ഫോണും ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ ഫോണുകൾ കിട്ടിയാൽ നിർണായക വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിലെ പ്രതീക്ഷ.
കോടതിയിലും മൊബൈൽഫോൺ ഹാജരാകാത്തത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും. ഫോൺ ഹാജരാക്കാത്തത് അന്വേഷണത്തോടുള്ള നിസ്സഹകരണമാണെന്നാണ് ക്രൈംബ്രാഞ്ച് വ്യാഖ്യാനിക്കുക. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് നിലപാട് ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ഉയർത്തും.
Also Read- Actor assault case | സാവകാശം വേണമെന്ന് ദിലീപ്; മൊബൈൽ ഫോണുകൾ ഇന്ന് ഹാജരാക്കില്ല
മൊബൈൽ ഫോണുകൾ ഹാജരാക്കാൻ സാവകാശം തേടി ദിലീപ് കത്ത് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദിലീപടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ ബുധനാഴ്ച ഉച്ചയ്ക്ക് മുൻപ് മൊബൈൽ ഫോൺ ഹാജരാകണം എന്നായിരുന്നു ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചത്.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പരിശോധന റിപ്പോർട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതുകൂടി വിശദമായി പരിശോധിച്ച ശേഷം ചോദ്യംചെയ്യലിന് ഹാജരാകാൻ പ്രതികളോട് വീണ്ടും ആവശ്യപ്പെടുമെന്നും എസ് പി മോഹനചന്ദ്രൻ അറിയിച്ചു. ദിലീപിന്റെ സഹോദരൻ അനൂപിനെയും ബാലചന്ദ്ര കുമാറിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ കാര്യസ്ഥന്റെ മകൻ ദാസൻ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ അനൂപും ബാലചന്ദ്ര കുമാറും തമ്മിൽ പരിചയം ഇല്ല എന്നാണ് അന്വേഷണസംഘത്തോട് ദിലീപ് പറഞ്ഞത്. ഇതിൽ വ്യക്തത വരുത്താൻ ദാസനെ വീണ്ടും വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തും.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും മൂന്നു ദിവസത്തേക്കാണ് ചോദ്യം ചെയ്തതായി കോടതി അനുവദിച്ചിരുന്നത്. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും പ്രതികളിൽനിന്ന് പൂർണമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. വ്യാഴാഴ്ചയാണ് കേസിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷമാകും റിപ്പോർട്ടിന് അന്തിമരൂപം നൽകുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress attack case, Crime branch, Dileep