കൊച്ചി: വധശ്രമ, ഗൂഢാലോചന കേസിൽ മൊബൈൽ ഫോണുകൾ ഹാജരാക്കാൻ സാവകാശം തേടി ദിലീപ് (Actor Dileep) കത്ത് നൽകും. ദിലീപടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോൺ ഇന്ന് ഹാജരാക്കില്ല. ഇന്ന് ഉച്ചയ്ക്ക് മുൻപ് മൊബൈൽ ഫോൺ ഹാജരാകണം എന്നായിരുന്നു ക്രൈംബ്രാഞ്ച് (Crime Branch) നിർദ്ദേശിച്ചത്. മൊബൈൽ ഫോണുകൾ ദിലീപിന്റെ അഭിഭാഷകന്റെ കയ്യിൽ ഏൽപ്പിച്ചെന്നാണ് സൂചന.
വധശ്രമ ഗൂഢാലോചന തെളിയിക്കുന്നതിന് നിർണ്ണായകമായ ഫോണുകൾ ദിലീപ് കൈമാറിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സൂരജും നിലവിൽ ഉപയോഗിച്ചിരുന്ന ഫോണുകളാണ് അന്വേഷണസംഘത്തിന് നൽകിയത്. പഴയ ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയട്ടുണ്ട്.
ദിലീപിന്റെയും അനൂപിനെയും രണ്ടും, സൂരജിന്റെ ഒരു ഫോണും ബന്ധു അപ്പുവിന്റെ ഫോണും ഹാജരാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ ഫോണുകൾ കിട്ടിയാൽ നിർണ്ണായക വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിലെ പ്രതീക്ഷ.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ റിപ്പോർട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതുകൂടി വിശദമായി പരിശോധിച്ചശേഷം ചോദ്യംചെയ്യലിന് ഹാജരാകാൻ പ്രതികളോട് വീണ്ടും ആവശ്യപ്പെടുമെന്നും എസ്.പി. മോഹനചന്ദ്രൻ പറഞ്ഞു.
ദിലീപിന്റെ സഹോദരൻ അനൂപിനെയും ബാലചന്ദ്ര കുമാറിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ കാര്യസ്ഥന്റെ മകൻ ദാസൻ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ അനൂപും ബാലചന്ദ്ര കുമാറും തമ്മിൽ പരിചയം ഇല്ല എന്നാണ് അന്വേഷണസംഘത്തോട് ദിലീപ് പറഞ്ഞത്. ഇതിൽ വ്യക്തത വരുത്താൻ ദാസനെ വീണ്ടും വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തും.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും മൂന്നു ദിവസത്തേക്കാണ് ചോദ്യം ചെയ്യാനായി കോടതി അനുവദിച്ചിരുന്നത്. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും പ്രതികളിൽ നിന്ന് പൂർണ്ണമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. വ്യാഴാഴ്ചയാണ് കേസിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷമാകും റിപ്പോർട്ടിന് അന്തിമരൂപം നൽകുക. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ദിലീപ് അടക്കം അഞ്ച് പ്രതികളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാന്‍ മൂന്നു ദിവസമാണ് ഹൈക്കോടതി അനുവദിച്ചത്. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് ചോദ്യം ചെയ്തത്.
പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത ചില ഡിജിറ്റല്‍ സാമഗ്രികളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്.
മൂന്നു ദിവസത്തെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹൈക്കോടതിയ്ക്ക് കൈമാറണം. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് ശേഷം മൊഴികള്‍ വിലയിരുത്തിയാകും കോടതിയില്‍ നല്‍കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor assault case, Actor dileep, Dileep