തൃശ്ശൂർ മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാന കേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല്. വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലായിരുന്നു സംഘർഷം. മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തിൽ ഷാജിക്കും മകനും മരുമകൾക്കും ഗുരുതരമായി പരുക്കേറ്റു. സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് സഭാബന്ധം ഉപേക്ഷിച്ച ഷാജിയും കുടുംബവും പറയുന്നു.
ഷാജിയും കുടുംബവും ഫാം ഹൗസിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം സ്ത്രീകള്‍ ആക്രമിക്കുകയായിരുന്നു. ഷാജി, മക്കളായ ഷാജൻ ഷാരോൺ, സാജന്റെ ഭാര്യ ആഷ്ലീൻ, ബന്ധുക്കളായ മാറാട്ടുകളത്തിൽ എഡ്വിൻ, അൻവിൻ എന്നിവർക്ക് ആക്രമണത്തില്‍ പരുക്കേറ്റു. അറുപതോളം സ്ത്രീകൾ പെപ്പർ സ്പ്രേയും മാരകായുധങ്ങളുമായാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവർ പറയുന്നു.
Also Read-സഭാ ബന്ധം ഉപേക്ഷിച്ചു; കുടുംബത്തിന് നേരെ ധ്യാന കേന്ദ്രത്തിലെ വിശ്വാസികളുടെ ആക്രമണം
ഷാജിയുടെ മകനായ ഷാജൻ എംപറർ ഇമ്മാനുവൽ സഭാ മേലധ്യക്ഷയുടെ വ്യാജ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇത്തരത്തിലുള്ള അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചിരുന്നതായി പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. വ്യാപക പരാതിയാണ് മുരിയാട് എംപറർ ഇമ്മാനുവൽ സഭക്കെതിരെ ഉയരുന്നത്. വിശ്വാസികളായി എത്തുന്നവരുടെ സ്വത്തും സമ്പാദ്യങ്ങളും തട്ടിയെടുക്കുന്നതായി നിരവധി പരാതികൾ കോടതികളിലും പോലീസിനു മുന്നിലും ഉണ്ട്. പ്രദേശത്ത് ഗൗരവമായ ക്രമസമാധാന പ്രശ്നങ്ങളിലേക്കാണ് സഭയുടെ പ്രവർത്തങ്ങൾ നീങ്ങുന്നതെന്ന് സമീപവാസികൾ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.