എത്ര കിട്ടിയാലും പഠിക്കാത്ത മലയാളി; തറയിൽ ഫിനാൻസ് തട്ടിപ്പില്‍ പത്തനാപുരത്ത് നിക്ഷേപകര്‍ക്ക് നഷ്ടമായത് മൂന്ന് കോടിയിലധികം രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
50 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണക്കാക്കുന്നത്. പത്തനംതിട്ട ജില്ലയിലാണ് പ്രധാനമായും ശാഖകൾ ഉള്ളത്. കൊല്ലം ഉൾപ്പെടെ ഇതര ജില്ലകളിലും തറയിൽ ഫിനാൻസ് ബ്രാഞ്ച് പ്രവർത്തിക്കുന്നു. നിക്ഷേപം നടത്തിയതിൽ തീർത്തും സാധാരണക്കാരുമുണ്ട്.
കൊല്ലം: തറയിൽ ഫിനാൻസ് തട്ടിപ്പില്‍ പത്തനാപുരത്ത് നിക്ഷേപകര്‍ക്ക് നഷ്ടമായത് മൂന്ന് കോടിയിലധികം രൂപ. നിലവില്‍ മുപ്പത്തഞ്ചോളം നിക്ഷേപകരാണ് പണം ലഭിക്കാനുണ്ടന്ന പരാതിയുമായി പത്തനാപുരം പോലീസിനെ സമീപിച്ചിരിക്കുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പരാതികൾ പ്രകാരം അന്‍പത് കോടിയിലധികം രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായിരിക്കുന്നത്. തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ഫിനാന്‍സ് ഉടമയുമായ സജി സാം നേരത്തേ പൊലീസില്‍ കീഴടങ്ങിയിരുന്നു.
കൃത്യമായി പലിശ കിട്ടിയിരുന്നതിനാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മാസം വരെ നിക്ഷേപകര്‍ക്ക് തറയില്‍ ഫിനാന്‍സിന്റെ സേവനങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയും വിശ്വാസവുമായിരുന്നു. ഫെബ്രുവരി മാസത്തെ പലിശ മുടങ്ങിയപ്പോള്‍ 10 ലക്ഷം രൂപ നിക്ഷേപിച്ച ഒരാള്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബ്രാഞ്ചുകള്‍ ഓരോന്ന് പൂട്ടാന്‍ തുടങ്ങിയത്. അറസ്റ്റിലായ സജി സാമിനെ കഴിഞ്ഞ ദിവസം പത്തനാപുരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. നിലവില്‍ കോവിഡ് ബാധിതനായ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലിലാണ്. പണയ ഉരുപ്പിടികള്‍ തിരികെ നല്‍കുന്നതിനായി പൊലീസ് നിര്‍ദ്ധേശ പ്രകാരം പത്തനാപുരം ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
advertisement
റാണിയെ കണ്ടെത്താൻ അന്വേഷണം
അതേസമയം സജി സാമിന്റെ ഭാര്യയും കേസിലെ രണ്ടാം പ്രതിയുമായ റാണിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പുനലൂരിൽ കുടുംബവീടുള്ള റാണി ഇവിടെ ബന്ധുക്കളായ ചിലരുടെ ഒപ്പം കഴിയുന്നതായാണ് സൂചന. തറയിൽ ഫിനാൻസിന്റെ മാനേജിങ് പാർട്ണർമാരാണ് സജി സാമും ഭാര്യ റാണിയും. ഈ സാഹചര്യത്തിലാണ് റാണിയെ കേസിൽ രണ്ടാംപ്രതിയാക്കുന്നത്. ഇവരെക്കൂടി തട്ടിപ്പ് കേസിൽ പ്രതിചേർത്തതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ സമർപ്പിച്ചു. അതേസമയം റാണി എവിടെയുണ്ടെന്ന് പൊലീസിന് അറിയാമെന്നും ചില ഉന്നത ഉദ്യോഗസ്ഥർ ഇവരെ സംരക്ഷിക്കുകയാണെന്നും നിക്ഷേപകരിൽ ചിലർ പരാതിപ്പെടുന്നു.
advertisement
ധനകാര്യ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയതിൽ കോവിഡും
കഴിഞ്ഞ ഫെബ്രുവരി വരെ നിക്ഷേപകർക്ക് പലിശ കൃത്യമായി ലഭിച്ചിരുന്നു. കോവിഡിന്റെ രണ്ടാംവരവ് തറയിൽ ഫിനാൻസിന്റെ അടിത്തറ ഇളക്കിയെന്ന് ജീവനക്കാരായിരുന്ന ചിലർ പറഞ്ഞു. നിക്ഷേപങ്ങൾ കൂടുതൽ പലിശയ്ക്ക് വായ്പയായി നൽകിയിരുന്നു. ഈ തിരിച്ചടവുകൾ കൃത്യസമയത്ത് ഉണ്ടായില്ല. ഫിനാൻസ് സ്ഥാപനം മറ്റു ചില മേഖലകളിൽ നിക്ഷേപം നടത്തിയിരുന്നതായും സൂചനയുണ്ട്. ടൂറിസം, തോട്ടം മേഖല, കയറ്റുമതി, നിർമ്മാണ യൂണിറ്റുകൾ തുടങ്ങി വിവിധ മേഖലകളിലായി നിക്ഷേപം നടത്തിയിരുന്നതായാണ് വിവരം. കോവിഡ് കാലത്തുണ്ടായ തിരിച്ചടി സമസ്തമേഖലകളെയും തകർത്തു. അതേസമയം തകർച്ച മുൻകൂട്ടിക്കണ്ട് ഉടമകൾ നിക്ഷേപം മാറ്റിയെന്നും ആരോപണമുണ്ട്. ജപ്തി നടപടികൾ ഉൾപ്പെടെ നടപ്പാക്കി നിക്ഷേപ തുക തിരികെ ലഭ്യമാക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.
advertisement
തട്ടിപ്പിൽ കുടങ്ങിയവരിൽ സാധരണക്കാരും
50 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണക്കാക്കുന്നത്. പത്തനംതിട്ട ജില്ലയിലാണ് പ്രധാനമായും ശാഖകൾ ഉള്ളത്. കൊല്ലം ഉൾപ്പെടെ ഇതര ജില്ലകളിലും തറയിൽ ഫിനാൻസ് ബ്രാഞ്ച് പ്രവർത്തിക്കുന്നു. നിക്ഷേപം നടത്തിയതിൽ തീർത്തും സാധാരണക്കാരുമുണ്ട്. വസ്തു വിൽപ്പന നടത്തിയതും കുടുംബസ്വത്തായി കിട്ടിയ വിഹിതവും പെൻഷൻ ആനുകൂല്യങ്ങളും നിക്ഷേപമായി നൽകിയവരുണ്ട്. സാധാരണ ലഭിക്കുന്നതിനേക്കാൾ ഉയർന്ന പലിശയാണ് നിക്ഷേപകർക്ക് നൽകിയിരുന്നത്. കൂടുതൽ ആളുകളെപേരെ നിക്ഷേപകരാകാൻ പ്രേരിപ്പിച്ചതും ആകർഷകമായ പലിശ തന്നെ. പണം നഷ്ടമായതുമായി ബന്ധപ്പെട്ട മുഴുവൻ പരാതികളും പൊലീസിന് ലഭിച്ചിട്ടില്ല എന്നാണ് കരുതുന്നത്. കൃത്യമായി ഉറവിടം വെളിപ്പെടുത്താൻ കഴിയാത്തവരും നിക്ഷേപകരുടെ കൂട്ടത്തിൽ ഉണ്ടെന്നു കരുതുന്നു. ബിനാമി പേരുകളിൽ നിക്ഷേപം ഉണ്ടെന്നും സൂചനയുണ്ട്.
Location :
First Published :
July 07, 2021 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എത്ര കിട്ടിയാലും പഠിക്കാത്ത മലയാളി; തറയിൽ ഫിനാൻസ് തട്ടിപ്പില്‍ പത്തനാപുരത്ത് നിക്ഷേപകര്‍ക്ക് നഷ്ടമായത് മൂന്ന് കോടിയിലധികം രൂപ