സുഹൃത്തിന്റെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ
Last Updated:
ബംഗളൂരു: കർണാടകയിൽ യുവാവിനെ സുഹൃത്ത് തലയറുത്ത് കൊന്നു. ചിക്കമംഗലൂരുവിലാണ് സംഭവം. മണ്ഡ്യ സ്വദേശി ഗിരീഷിനെയാണ് സുഹൃത്ത് പശുപതി അതിക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് വെട്ടിയെടുത്ത തലയുമായി പശുപതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് സംഭവം. സുഹൃത്തുക്കളായ ഗിരീഷും പശുപതിയും തമ്മിൽ സംസാരത്തിനിടയ്ക്കുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ ഗിരീഷ് പശുപതിയുടെ അമ്മയെ പറ്റി മോശമായി സംസാരിച്ചെന്നും ഇതിന്റെ ദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്നുമാണ് പശുപതിയുടെ മൊഴി.
ഗിരീഷിനെ മർദിച്ചശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തല അറുത്തുമാറ്റി. ഇതിനുശേഷം അറുത്തെടുത്ത തലയുമായി പശുപതി ബൈക്കിൽ മലവള്ളി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചോരയൊലിക്കുന്ന തല കൈയിൽ തൂക്കി പിടിച്ചാണ് ഇയാൾ പൊലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നത്.
advertisement
കർണാടകയിൽ ഒരുമാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. സമാനമായ രീതിയിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടിരുന്നു. കോലാറിൽ വ്യാഴാഴ്ചയാണ് കാമുകിയുടെ തലവെട്ടിയെടുത്തശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രണയബന്ധത്തിൽ നിന്ന് യുവതി പിന്മാറിയതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
സെപ്തംബർ 11ന് ചിക്കമംഗലൂരുവിൽ ഭാര്യയുടെ തലവെട്ടിയെടുത്ത ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതായിരുന്നു രണ്ടാമത്തെ സംഭവം. മറ്റൊരാളുമായി ഭാര്യക്കുണ്ടായിരുന്ന ബന്ധം അറിഞ്ഞതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം.
Location :
First Published :
October 01, 2018 7:16 AM IST


