തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മർദിച്ച സംഭവത്തിൽ കേസെടുത്തു. കാട്ടാക്കട പൊലീസാണ് കേസെടുത്തത്. അഞ്ചു പേരെ പ്രതി ചേർത്താണ് കേസ്. IPC 143,147,149 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ തുടങ്ങിയവയാണ് വകുപ്പുകളാണ് ചുമത്തിയത്.
ആമച്ചല്‍ സ്വദേശി പ്രേമനെയാണ്ജീവനക്കാര്‍ മര്‍ദിച്ചത്. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു സംഭവം. മര്‍ദനമേറ്റ പ്രേമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ് വിദ്യാർത്ഥിനിയായ മകളുടെ കണ്‍സഷന് അപേക്ഷ നല്‍കാനായാണ് പ്രേമൻ ഡിപ്പോയിൽ എത്തിയത്.
Also Read- KSRTC ജീവനക്കാർ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്
കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു.
മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രേമനെ മര്‍ദിക്കുകയായിരുന്നു. അതിനിടെ, ജീവനക്കാര്‍ തന്നെയും മര്‍ദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kattakkada, Ksrtc, Ksrtc employees, Thiruvananthapuram