• HOME
  • »
  • NEWS
  • »
  • crime
  • »
  • യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തിന് പിന്നിൽ ഗുണ്ടാപ്പക; അഞ്ച് പേർ അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തിന് പിന്നിൽ ഗുണ്ടാപ്പക; അഞ്ച് പേർ അറസ്റ്റിൽ

കൊച്ചിയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവ് പ്രതികളുടെ കാർ വാടയ്‌ക്കയ്‌ക്കെടുത്തു മറിച്ചുവിറ്റതിനും, കഞ്ചാവ് കടത്ത് കേസിലും പ്രതി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച കേസിൽ അഞ്ചു പേർ അറസ്റ്റിൽ. കൊച്ചി ഇൻഫോ പാർക്കിന് സമീപത്ത് നിന്നും ചൊവ്വാഴ്ച വൈകിട്ട് തട്ടിക്കൊണ്ടുപോയ ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെ അടൂരിലെ പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

    ചൊവ്വാഴ്ച വൈകിട്ട് കൊച്ചി ഇൻഫോ പാർക്കിന് സമീപത്ത് നിന്നാണ് ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെയും ഭാര്യയെയും ഒരു സംഘം കാറിൽ കയറ്റികൊണ്ടുപോയത്. ഭാര്യയെ പിന്നീട് കാക്കാനാട് കിൻഫ്ര പരിസത്ത് ഉപേക്ഷിച്ച് സംഘം ലിബിനുമായി അടൂരിലേയ്ക്ക് പുറപ്പെട്ടു. ഭർത്താവിനെ തട്ടികൊണ്ടുപോയെന്ന പരാതിയുമായി ഭാര്യ ഇൻഫോപാർക്ക് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

    പൊലീസ് അന്വേഷണത്തിനിടിയൽ പ്രതികൾ ലിബിനിന്‍റെ സഹോദരന്‍റെ ഫോണിൽ വിളിച്ച് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അടൂർ റസ്റ്റ് ഹൗസിൽ സംഘം ഉണ്ടെന്ന് വ്യക്തമായി. ഇൻഫോപാർക്ക് പൊലീസ് നൽകിയ വിവരത്തിന് പിന്നാലെ അടൂർ പൊലീസ് റസ്റ്റ് ഹൗസിലെത്തി ലിബിൻ വർഗീസിനെ മോചിപ്പിക്കുയും മൂന്നു പേരെ പിടികൂടുകയും ചെയ്തു.

    Also read: അരിവാളുമായി സ്കൂളിലെത്തിയ ചേട്ടൻ അധ്യാപകനായ അനിയനെ വെട്ടി; രക്ഷിക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾക്കും പരിക്ക്

    കൊല്ലം സ്വദേശി പ്രതീഷ്, പത്തനംതിട്ട സ്വദേശി വിഷ്ണു, കൊല്ലം സ്വദേശി അക്ബർ ഷാ, എറണാകുളം പനമ്പള്ളി നഗറിൽ നിന്നുള്ള സുബീഷ്, തേവര സ്വദേശി ലിജോ എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് അടൂർ വരെ അക്രമിസംഘം കാറിലിട്ട് ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് ലിബിൻ മൊഴി നൽകി. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ലിബിനെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    ഗുണ്ടാപ്പകയാണ് തട്ടിക്കൊണ്ടുപോകലിലും മർദ്ദനത്തിലും കലാശിച്ചത് എന്ന് പൊലീസ്. പ്രതികളിൽ നിന്ന് കാർ വാടകയ്ക്കെടുത്ത ലിബിൻ, അത് കൊച്ചിയിലെ കഞ്ചാവ് വിൽപ്പന സംഘത്തിന് മറിച്ച് വിറ്റതാണ് തർക്കത്തിന് കാരണം. കാറിന്‍റെ പണം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും വഴങ്ങാതിരുന്നതോടെയാണ് ലിബിനെ തട്ടികൊണ്ടുപോയതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

    പ്രതികളിൽ ഒരാൾ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. മർദ്ദനമേറ്റ ലിബിൻ 50 കിലോ ക‌ഞ്ചാവ് കടത്തിയ കേസിൽ പിടികിട്ടാപുള്ളിയാണെന്നും പൊലീസ് വ്യക്തമാക്കി.

    Summary: In connection with the abduction of a young man from Kochi, police detained five men. It is claimed that the entire series of events is the result of rivalry between goonda groups. However, the abducted person is charged in a cannabis possession case that was previously filed

    Published by:user_57
    First published: