യുവതിയെയും നാല് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 28 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. ഖത്തറില്‍ നിന്ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാജ്കുമാര് ചൗഹാനെ(47)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്ന് പ്രതികളില്‍ ഒരാളാണ് ചൗഹാന്. കൊലപാതകം നടക്കുമ്പോള്‍ ചൗഹാന് 19 വയസ്സായിരുന്നു പ്രായം. കേസിലെ മറ്റ് രണ്ട് പ്രതികളായ അനില്‍ സരോജ്, സഹോദരന് സുനില്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
അയല്‍വാസിയായ ജാഗ്രണി ദേവി(27)യെയും നാല് മക്കളെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്. മൂന്നും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയും രണ്ട് വയസ്സും മൂന്ന് മാസവും പ്രായവുമുള്ള ആണ്‍കുട്ടികളെയുമാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ഖത്തറിലെ ഗ്ലാസ് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളി ആയിരുന്നു ചൗഹാന്. 1994 നവംബര്‍ 16ന് വൈകുന്നേരം 3.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീരാ റോഡിലെ കാശ്മിരായിൽ ജാഗ്രണി ദേവിയുടെ വീട്ടിലേക്ക് പ്രതികള്‍ അതിക്രമിച്ചു കയറുകയായിരുന്നു. കത്തിയും വെട്ടുകത്തിയും ഉപയോഗിച്ചായിരുന്നു ഇവര്‍ കൊലപാതകം നടത്തിയത്.
Also read-ഇന്ത്യയിലെ സർക്കാർ മേഖലയെ ലക്ഷ്യമാക്കിയുള്ള സൈബർ ആക്രമണം 2022 പകുതിയോടെ വർദ്ധിച്ചതായി റിപ്പോർട്ട്
ബിസിനസ്സ് സംബന്ധമായ യാത്രകളിലായിരുന്ന ജാഗ്രണി ദേവിയുടെ ഭര്‍ത്താവ് രാജ്നാരായണന് സംഭവ സമയത്ത് വീട്ടില്‍ ഇല്ലായിരുന്നു. 11 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. 2006ല്‍ ഒരു കാര്‍ അപകടത്തില്‍ രാജ്നാരായണനും കൊല്ലപ്പെട്ടു. കൊലപാതകം നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ചൗഹാനും സരോജ് സഹോദരന്മാരും ജാഗ്രണി ദേവിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. തുടര്‍ന്ന് രാജ്നാരായണനും പ്രതികളും തമ്മില്‍ വഴക്കുണ്ടായി. ഇതോടെ പ്രതികള്‍ രാജ്നാരാണന് താക്കീത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കൊലപാതകം നടന്നത്.
കേസിലെ എല്ലാ പ്രതികളും ഉത്തര്‍പ്രദേശ് സ്വദേശികളാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി 2021ല്‍ ഒരു ടീമിനെ ഉത്തര്‍പ്രദേശിലേക്ക് അയച്ചിരുന്നുവെന്നും യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നുവെന്നും ക്രൈം ബ്രാഞ്ച് സീനിയര്‍ ഇന്‍സ്പെക്ടര്‍ അവിരാജ് കുറാഡെ പറഞ്ഞു. കേസിലെ മൂന്ന് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയിരിക്കെയാണ് രാജ്കുമാര് ചൗഹാന് ഖത്തറിലാണ് താമസിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളുടെ പാസ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭിച്ചതോടെ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചത് അടുത്തിടെയാണ്. തൃശൂര്‍ ചേര്‍പ്പ് പല്ലിശേരിയിലായിരുന്നു സംഭവം. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന് (62) മകന് ജിതിന് കുമാര്‍ (32) എന്നിവരാണ് മരിച്ചത്. അയല്‍വാസി വേലപ്പനുമായി ഉണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. കത്തിയുമായി എത്തിയ വേലപ്പന് അച്ഛനെയും മകനെയും കുത്തി. ഇരുവരെയും ഉടന്‍ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതിയെ ചേര്‍പ്പ് പൊലീസ് പിടികൂടിയിരുന്നു. വേലപ്പന് ചേര്‍പ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.