തിരുവനന്തപുരം: വെള്ളറട കേന്ദ്രീകരിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന രണ്ടു പേരെ പൊലീസ് പിടികൂടി. കൊല്ലം കൊട്ടാരക്കര നീലേശ്വരം കുറുമ്പല്ലൂരിൽ സന്തോഷ് എന്ന സജയകുമാര്‍(28), കുന്നത്തുകാല്‍ പനയറക്കോണം ആന്‍സി നിവാസില്‍ പ്രതാപന് (42) എന്നിവരാണ് പിടിയിലായത്.
ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശിയ 16 ഗ്രാം തൂക്കം വരുന്ന രണ്ടു വളകൾ പണയം വച്ചാണ് വെള്ളറട ആനപ്പാറയിലെ വിശ്വം ഫിനാൻസിൽ നിന്ന് ഇയാൾ പണം തട്ടിയത്. ഇങ്ങനെ ഒരുവള പണയം വയ്ക്കുമ്പോൾ 10000 രൂപ നൽകും. ബാക്കി രൂപ ആഭരണങ്ങൾ നൽകുന്നവർ കൈക്കലാക്കും. ആനപ്പാറയിലെ മറ്റു രണ്ട് സ്ഥാപനങ്ങളിലും പനച്ചമൂട്ടിലെ ഒരു സ്ഥാപനത്തിലും ഇത്തരത്തിൽ മുക്കുപണ്ടം പണയം വച്ച് ഇവർ പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മറ്റു സ്ഥലങ്ങളിൽ പണയം വയ്ക്കുന്നതിനായി മുക്കുപണ്ടം എടുക്കാൻ കൊട്ടാരക്കരയിലേക്ക് പോകുന്നവഴിയാണ് പ്രതികളെ വെള്ളറട പൊലീസ് പിടികൂടിയത്. ഇവർക്ക് മുക്കുപണ്ടം നൽകുന്ന സംഘത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളറട സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃദുല്‍ കുമാര്‍, സബ് ഇൻസ്പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, എസ്.സി.പി.ഒമാരായ സജിന്‍, പ്രദീപ് അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.