മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെത്തേടി ഉത്തർപ്രദേശ് സ്വദേശിയായ പതിനെട്ടുകാരൻ എത്തിയത് മലപ്പുറം കരുവാരക്കുണ്ടിൽ. ട്രെയിനിൽ ഡൽഹിയിലേക്ക് തിരിച്ച ഇരുവരെയും കാസർഗോഡ് എത്തിയപ്പോഴാണ് പിടികൂടിയത്. കേരള പൊലീസും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഉത്തർപ്രദേശ് പക്ബാര അംറോഹ അമേര ചൗദർപുർ മുഹമ്മദ് നവേദിനെ പോക്സോ വകുപ്പ് ചുമത്തി കോടതി റിമാൻഡ് ചെയ്തു.
കാമുകനെത്തിയപ്പോൾ സ്വകാര്യ കോളേജിൽ പഠിക്കുന്ന പെൺകുട്ടി ക്ലാസിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. ഇരുവരും മഞ്ചേരിയിലേക്കും തുടർന്ന് കോഴിക്കോട്ടേക്കും പോയി. കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ യാത്രതിരിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
Also Read- ഇൻസ്റ്റാഗ്രാം പ്രണയം: യുപി സ്വദേശി മലപ്പുറത്തെത്തി 16കാരിയുമായി ട്രെയിനിൽ മടങ്ങുന്നതിനിടെ പിടിയിൽ
പെൺകുട്ടി ഡൽഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പോലീസ് റെയിൽവേ പോലീസിന് സന്ദേശമയച്ചു. തുടർന്ന് ഇരുവരെയും കാസർഗോഡ് വെച്ചാണ് റെയിൽവേ പോലീസ് പിടികൂടിയത്. വിവരം ലഭിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം പോലീസ് കാസർഗോഡെത്തി രണ്ടുപേരെയും തിരിച്ചുകൊണ്ടുവരികയായിരുന്നു.
ചോദ്യംചെയ്യലിലാണ് ഇൻസ്റ്റഗ്രാം പ്രണയത്തിൻറെയും ഒളിച്ചോട്ടത്തിൻറെയും കാര്യങ്ങൾ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.