നീലച്ചാക്കിൽ കിട്ടിയ യുവതിയുടെ മൃതദേഹത്തിൽ ടാറ്റൂ 'ആർ. ജഗദീഷ് '; കാമുകൻ പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
മുൻപ് വിവാഹിതയായിരുന്ന യുവതി ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം താമസിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു
ഉത്തർപ്രദേശ്: ലളിത്പൂർ ഷെഹ്‌സാദ് അണക്കെട്ടിന്റെ സംഭരണ മേഖലയിൽ നീലച്ചാക്കിനുള്ളിൽ നിന്നും കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ മൃതദേഹം കറമൈ ഗ്രാമവാസിയായ റാണി റായ്ക്വാറിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സംഭവത്തിൽ യുവതിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ കാമുകൻ ജഗദീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കാമുകൻ കീടനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അണക്കെട്ടിന് സമീപം തള്ളിയതാണെന്നാണ് പ്രാഥമിക വിവരം. മുൻപ് വിവാഹിതയായിരുന്ന യുവതി തന്റെ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകനായ ജഗദീഷിനോടൊപ്പം താമസിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 16-നാണ് ഷെഹ്‌സാദ് അണക്കെട്ടിന്റെ സംഭരണ മേഖലയിൽ നിന്നും യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ചത് കരമായി ഗ്രാമത്തിലെ നരേന്ദ്ര റായ്ക്വാറിന്റെ ഭാര്യ റാണി റായ്ക്വാറിന്റേതാണെന്ന് കണ്ടെത്തി. മരിച്ച യുവതിയുടെ ബന്ധുക്കൾ നൽകിയ മൊഴി അനുസരിച്ച് യുവതി കഴിഞ്ഞ വർഷം ജഗദീഷുമായി പ്രണയത്തിലാവുകയും ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോവുകയുമായിരുന്നു.
advertisement
ഒരു വർഷത്തോളം യുവതിയും കാമുകനും ഒന്നിച്ച് താമസിച്ചിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 2025 ജൂലൈ 7-ന് ജഗദീഷ് ശീതളപാനീയത്തിൽ കീടനാശിനി കലർത്തി റാണിയെ കുടിപ്പിച്ചു. ഇതാണ് റാണിയുടെ മരണത്തിന് കാരണമായതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകശേഷം രാത്രി യുവതിയുടെ കൈകളും കാലുകളും കെട്ടി ചാക്കിലാക്കി. തുടർന്ന് മൃതദേഹം ബൈക്കിൽ വെച്ച് ചിരാ ഗ്രാമത്തിന് സമീപമുള്ള ഷെഹ്‌സാദ് നദിയിൽ ഉപേക്ഷിച്ചു. പ്രതിയിൽ നിന്ന് ബൈക്കും കീടനാശിനിയുടെ കുപ്പിയും പോലീസ് കണ്ടെടുത്തു.
advertisement
ചാക്കിനുള്ളിൽ കണ്ടെത്തിയ അഴുകിയ മൃതദേഹത്തിൻ്റെ കയ്യിൽ 'ആർ ജഗദീഷ്' എന്ന് പച്ചകുത്തിയിട്ടുണ്ടായിരുന്നു. ഈ വിവരം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മൃതദേഹം നരേന്ദ്രയുടെ ഭാര്യ റാണിയുടേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞത്. തിരിച്ചറിയൽ ഉറപ്പാക്കാൻ റാണിയുടെ പിതാവിനെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. ഇദ്ദേഹവും മൃതദേഹം റാണിയുടേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ജഗദീഷിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Location :
Uttar Pradesh
First Published :
July 20, 2025 8:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നീലച്ചാക്കിൽ കിട്ടിയ യുവതിയുടെ മൃതദേഹത്തിൽ ടാറ്റൂ 'ആർ. ജഗദീഷ് '; കാമുകൻ പിടിയിൽ