ഫെസ്ബുക്കിലൂടെ പ്രവാചകനിന്ദ; അടിമാലിയിൽ യുവാവ് അറസ്റ്റിൽ
- Published by:Amal Surendran
- news18-malayalam
Last Updated:
പ്രതിയുടെ പ്രൊഫൈലില്‍ ഇതര മത വിഭാഗങ്ങളുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന നിരവധി പോസ്റ്റുകളുണ്ട്.
ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയ സംഭവത്തില്‍ ഇടുക്കി അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിയായ യുവാവിനെ റിമാൻഡ് ചെയ്തു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ കിഴക്കേക്കര വീട്ടില്‍ ജോഷി തോമസിനെയാണ് (39) അടിമാലി സി.ഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
തിങ്കളാഴ്ച രാവിലെയാണ് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഇസ്ലാം മത വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്ന രീതിയില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിവാദ പോസ്റ്റിനു കീഴില്‍ നിരവധി കമന്റുകള്‍ എത്തിയതോടെ സോഷ്യല്‍ മീഡിയയിൽ സംഭവം വൈറലായി. പരിചയക്കാരും സുഹൃത്തുക്കളും ഇയാളോട് പോസ്റ്റ് നീക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ജോഷി തയ്യാറായില്ല.
തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരും രംഗത്തെത്തി. ഉച്ചയോടെ പോപുലര്‍ ഫ്രണ്ട് അടിമാലി ഏരിയാ പ്രസിഡന്റ് നവാസ് പി.എസ്, എസ്ഡിപിഐ ദേവികുളം നിയോജക മണ്ഡലം സെക്രട്ടറി റഹിം സിബി എന്നിവര്‍ സിഐയ്ക്ക് പരാതി നല്‍കി. പരാതിയോടൊപ്പം ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക്, സ്‌ക്രീന്‍ ഷോട്ടുകള്‍, കമന്റുകള്‍ എന്നിവയും ഹാജരാക്കിയിരുന്നു. ജോഷിക്കെതിരെ മതനിന്ദ, നാട്ടിൽ കുഴപ്പമുണ്ടാക്കൽ, രണ്ടു സമുദായങ്ങൾക്ക് ഇടയിലെ മത വികാരത്തെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനപൂർവമായ പ്രവർത്തി തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന ഐപിസി 153, 295 A എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസടുത്തത്.
advertisement
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ രാത്രി എട്ടു മണിയോടെ അടിമാലി സിഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തന്ത്രപരമായി പിടികൂടി. പ്രതിയുടെ പ്രൊഫൈലില്‍ ഇതര മത വിഭാഗങ്ങളുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന നിരവധി പോസ്റ്റുകളുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനിടെ ഇയാൾ പ്രോഫൈൽ ലോക്ക് ചെയ്തു. പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Location :
First Published :
September 20, 2022 7:20 PM IST